ഡോ. ഐഷ വി

ലിനക്സ് പ്രോഗ്രാമിംഗ് ഷോർട്ട് ടേം കോഴ്സിന് അഡ്മിഷൻ എടുക്കാൻ വന്ന കുട്ടി അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ കുട്ടിയുടെ അച്ഛനോട് ചോദിച്ചു. : എന്താണ് ജോലി? കിണറിന് സ്ഥാനം കാണൽ. അത് എങ്ങിനെയാണ് കാണുക ? ചിതൽ പുറ്റ്, പാലമരം മുതലായവയിൽ നിന്ന് ചില പ്രത്യേക ദിശയിലുള്ള അകലം വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് എന്നറിവുള്ളതിനാൽ അത് മനസ്സിൽ വച്ചായിരുന്നു എന്റെ ചോദ്യം. മാത്രമല്ല ആ കോളേജിലെ പ്യൂൺ ആയിരുന്ന ബാബു അഗസ്റ്റിൽ എന്നോട് പറഞ്ഞിട്ടുണ്ട് കണ്ണൂർ കാസർഗോഡ് പ്രദേശത്ത് ഒരു മീറ്റർ താഴ്ചയിൽ വെള്ളം കണ്ട കിണറുകളെ കുറിച്ചും പാതാള താഴ്ചയിൽ കുഴിച്ചിട്ടും വെള്ളം കാണാത്ത കിണറുകളെ കുറിച്ചും അറിയാമെന്ന് . അനുഭവ സമ്പന്നരായ കിണർ പണിക്കാർ ചെയ്യുന്നത് കിണർ കുഴിച്ച് ചെല്ലുമ്പോൾ മണലിന്റെ സ്ട്രാറ്റ എവിടെ വച്ച് കാണുന്നുവോ അവിടെ നിർത്തുക എന്നത്. മണലിന് ജലത്തെ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നാണറിവ്.
കിണറിന് സ്ഥാനം കാണുന്നത് എങ്ങിനെയെന്ന എന്റെ ചോദ്യം കേട്ടിട്ടാകണം ആ പിതാവ് എന്നോട് പറഞ്ഞു. “കിണർ കുഴിയ്ക്കാൻ സ്ഥാനം കാണാനുള്ള ദണ്ഡുമായി ഞാൻ നടക്കുമ്പോൾ എന്റെ ശരീരം വില്ലു പോലെ വളയും. എവിടെ വച്ചാണോ അതു സംഭവിയ്ക്കുന്നത് അവിടെ കുഴിച്ചാൽ വറ്റാത്ത കിണർ ജലം ലഭിക്കും.” അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രത്യേകതയാണ് എന്നായിരുന്നു മറുപടി. നിറമോ മണമോ രുചിയോ കാന്തിക ശക്തിയോ ഇല്ലാത്ത മണ്ണിനടിയിൽ ഏറെ താഴ്ച്ചയിൽ കിടക്കുന്ന ജലത്തിന്റെ ഒരു ഉറവയ്ക്ക് എന്റെ മുന്നിൽ എല്ലു പോലിരിയ്ക്കുന്ന ഈ മനുഷ്യന്റെ ശരീരം വില്ലു പോലെ വളയ്ക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ എനിക്കതിശയമായിരുന്നു. വീട്ടിൽ മറ്റാർക്കെങ്കിലും ഈ പ്രത്യേകതയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ബാബു അഗസ്റ്റിനെ കൊണ്ട് കാസറഗോഡ് ചീമേനി ഭാഗത്തുള്ള ഇദ്ദേഹത്തെ കുറിച്ച് അന്വേഷിപ്പിച്ചു. സംഗതി വാസ്തവമാണെന്നും ഇദ്ദേഹം സ്ഥാനം കണ്ട കിണറുകൾ വറ്റാത്ത ഉറവയുള്ളവയാണെന്നുമായിരുന്നു ബാബു അഗസ്റ്റിന്റെ വിശ്വസനീയമായ റിപ്പോർട്ട് .

എന്റെ ഭർത്താവിന്റെ അനുജന്റെ ഭാര്യയുടെ മുതുമുത്തശ്ശനായിരുന്ന തിരുവനന്തപുരം ജില്ലയിലെ അമരവിള എന്ന സ്ഥലത്ത് ജീവിച്ചിരുന്ന തട്ടാരക്കോണത്ത് അനന്തപത്മനാഭൻ എന്ന വ്യക്തിക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. മണ്ണിനടിയിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് . അദ്ദേഹം നടന്നു പോകുന്ന വഴിയിൽ എവിടെ സ്വർണ്ണത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നുവോ അവിടെ കുഴിക്കാൻ പണിക്കാരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. അപ്പോൾ സ്വർണ്ണം ലഭിച്ചിരുന്നു. അയിർ രൂപത്തിലുള്ള സ്വർണ്ണമായിരിക്കില്ല ശുദ്ധ സ്വർണ്ണമായിരിക്കും ഇതെന്നാണ് എന്റെ നിഗമനം. അങ്ങനെ ധാരാളം സ്വർണ്ണം കുഴിച്ചെടുത്തു കഴിഞ്ഞപ്പോൾ തിരുവിതാംകൂർ മഹാരാജാവ് ഇക്കാര്യം അറിയുകയും അദ്ദേഹത്തെ വിളിച്ച് പട്ടും വളയും നൽകുകയും ധാരാളം സ്ഥലം അദ്ദേഹത്തിന് പതിച്ചു നൽകുകയും ചെയ്തു.

ശ്രീ അനന്തപത്മനാഭൻ അദ്ദേഹം കുഴിച്ചെടുത്ത സ്വർണ്ണം മുഴുവൻ തിരുവിതാം കൂർ മഹാരാജാവിന് കൈമാറുകയായിരുന്നു. ” തട്ടാരക്കോണത്ത് അനന്തപത്മനാഭൻ വക” എന്ന പേരിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ ഈ സ്വർണ്ണം സൂക്ഷിച്ചിരുന്നു. ട്രഷറി ട്രോവ് ആക്ടനുസരിച്ച് ഭൂമിയിൽ നിന്നും കിട്ടുന്ന നിധി കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നതിനാൽ ഇനി സ്വർണ്ണം കഴിച്ചെടുക്കേണ്ടയെന്ന് മഹാരാജാവ് ശ്രീ അനന്തപത്മനാഭനോട് പറഞ്ഞ ശേഷം 500 ഏക്കറോളം സ്ഥലം പതിച്ചു നൽകുകയായിരുന്നു എന്നാണറിവ്. അതിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പണിയുകയും ചെയ്തു. തീരുവനന്തപുരം ജില്ലയിൽ നെയ്യാറിന്റെ പരിസര പ്രദ്ദേശങ്ങളിൽ ധാരാളം ആൾക്കാർ സ്വർണ്ണം വജ്രം എന്നിവ തേടി തുരങ്കങ്ങൾ തീർക്കുകയും മണ്ണിടിഞ്ഞ് വീണ് മരിക്കുകയും ചെയ്തെന്ന വാർത്ത 25 ഓളം വർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഉണ്ടായിരുന്നു.