ഡോ. ഐഷ വി

രഘുപതി വാതോരാതെ വർത്തമാനം പറയും. എല്ലായിപ്പോഴും രഘുപതി പറയുന്നതെല്ലാം കേട്ടിരിക്കാൻ എന്റെ സമയ പരിമിതി എന്നെ അനുവദിച്ചില്ല. അതിനാൽ എന്റെ തലച്ചോറ് കണ്ടുപിടിച്ച ഒരു വിചിത്രമായ വഴിയുണ്ട്. എന്റെ തലച്ചോറിന്റെ വലതു ഭാഗം രഘുപതിയ്ക്ക് വിട്ടു കൊടുക്കുക. രഘുപതിയ്ക്ക് അവർ പറയുന്നതൊക്കെ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയെ കിട്ടിയാൽ മതി. എന്റെ ഇടതു തലച്ചോർ അപ്പോൾ മറ്റെന്തെങ്കിലും ബൗദ്ധിക വ്യാപാരങ്ങളിലായിരിയ്ക്കും. എന്നാൽ രഘുപതി പറയുന്നതിൽ കാതലായ എന്തെങ്കിലും അംശമുണ്ടെങ്കിൽ അതെന്റെ തലച്ചോർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.

അങ്ങനെ രാഘുപതി പറഞ്ഞ കാര്യങ്ങളിലൊന്ന് അവരുടെ വീട്ടിൽ പനങ്കള്ള് ചെത്തിയെടുത്ത് ഉപയോഗിക്കുന്ന കാര്യമായിരുന്നു. പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളി പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി തട്ടിൻപുറത്തിട്ടേയ്ക്കും. അഞ്ചാറ് മാസം കഴിഞ്ഞു പരിശോധിക്കുമ്പോൾ ഇളം തവിട്ടു നിറം കലർന്ന പനo കൽക്കണ്ടം തയ്യാർ. തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് മുറ്റത്തു കുഴിച്ച് അർദ്ധാകൃതി വരുത്തിയ കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച്
തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി തയ്യാർ. ഈ കാച്ചിയ പാനിയിൽ ചുക്ക് ഏലം കുരുമുളക് എന്നിവ ചേർത്താൽ വൈവിധ്യമാർന്ന രുചികളിൽ ഇരുമ്പിന്റെ അംശം കൂടുതൽ കലർന്ന രോഗ പ്രതിരോധ ശേഷി നൽകുന്ന കരുപ്പട്ടി( പനംചക്കര) തയ്യാർ.
( തുടരും.)

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.