ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിന്റെ വിവിധ ഭാഗങ്ങളിൽ 8,000ത്തിലധികം സൗത്ത് ഈസ്റ്റ് വാട്ടർ ഉപഭോക്താക്കൾക്ക് ജലവിതരണം മുടങ്ങി. ഹെർൺ ബേ, ബ്ലീൻ, ബ്രാബോൺ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പ്രശ്നം രൂക്ഷമായത്. ചൂടേറിയ കാലാവസ്ഥയെ തുടർന്നുണ്ടായ ഉയർന്ന ജല ഉപഭോഗം, പൈപ്പ് പൊട്ടലുകൾ, രാത്രിയിലുണ്ടായ വൈദ്യുതി തടസ്സങ്ങൾ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനി അറിയിച്ചു. ചില പ്രദേശങ്ങളിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബെനൻഡനും സമീപപ്രദേശങ്ങളിലുമായി 400ഓളം വീടുകളിൽ കുറഞ്ഞ മർദ്ദമോ പൂർണമായും ജലവിതരണം നിലച്ച അവസ്ഥയോ ആണ്. ഹെർൺ ബേയിൽ ജലസംഭരണി ഇപ്പോഴും നിർണായകമായി താഴ്ന്ന നിലയിലാണെന്നും വിതരണം പുനഃസ്ഥാപിക്കാൻ സംഭരണനില ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൗത്ത് ഈസ്റ്റ് വാട്ടർ അറിയിച്ചു. ബ്ലീൻ മേഖലയിൽ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. അതേസമയം, ചാരിങ്, ചാലോക്ക്, മൊളാഷ് മേഖലകളിലെ 800 വീടുകളിൽ ജലവിതരണം പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

പ്രതിസന്ധിയിൽ ജീവനക്കാർ കടുത്ത സമ്മർദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ വ്യക്തമാക്കി. ജീവനക്കാർക്കും കരാറുകാർക്കും നേരെ ചിലയിടങ്ങളിൽ അധിക്ഷേപം ഉണ്ടായതായും കമ്പനി പറഞ്ഞു. ഉപഭോക്താക്കൾ വെള്ളം ലഭിക്കുന്നിടത്ത് അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അടിയന്തിരമായി ആവശ്യമായവർക്ക് വിതരണം ചെയ്യുന്നതിനായി ക്രാൻബ്രൂക്ക്, ചാലോക്ക്, ഹെർൺ ബേ, കാന്റർബറി തുടങ്ങിയ പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നിലവിലെ സാഹചര്യം അംഗീകരിക്കാനാകാത്തതാണെന്നും ജലചോർച്ച കുറയ്ക്കാനും വരൾച്ചാ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും സൗത്ത് ഈസ്റ്റ് വാട്ടർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഡിപ്പാർട്ട്മെന്റ് ഫോർ എൻവയോൺമെന്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്സ് ആവശ്യപ്പെട്ടു.