ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. മകനെ കഴുത്തറുത്ത് കൊന്ന വിവരം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട് ഒന്നടങ്കം. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.