ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണിയായ സ്ത്രീക്ക് രഹസ്യമായി ഗർഭഛിദ്ര മരുന്ന് നൽകിയ പാരാമെഡിക്കിന് 10 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. സ്കോട്ടിഷ് ആംബുലൻസ് സർവീസിലെ (എസ്എഎസ്) ക്ലിനിക്കൽ ടീം ലീഡറായിരുന്ന സ്റ്റീഫൻ ഡൂഹാനാണ് തനിക്ക് ഉണ്ടായ ബന്ധത്തിൽ ഉള്ള കുഞ്ഞിനെ മരുന്ന് നൽകി കൊന്നത്. അതേസമയം, ഇരുവരും ബന്ധത്തിൽ ആയിരിക്കുമ്പോൾ സ്റ്റീഫൻ ഡൂഹാൻ വിവാഹിതനായിരുന്നെന്ന് സ്ത്രീ അറിഞ്ഞിരുന്നില്ല. 2023-ൽ എഡിൻബർഗിലെ തൻെറ വീട്ടിൽ വച്ച് സ്റ്റീഫൻ ഗർഭം അലസാനുള്ള ഗുളികകൾ ഒരു സിറിഞ്ചിൽ ചതച്ച് കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ, ആക്രമണം, ലൈംഗികാതിക്രമം, സ്ത്രീയെ ഗർഭഛിദ്രത്തിന് വിധേയയാക്കൽ എന്നീ കുറ്റങ്ങൾ സ്റ്റീഫൻ ഡൂഹാൻ സമ്മതിച്ചു. ഒരു പാരാമെഡിക്കൽ എന്ന നിലയിൽ തന്റെ അറിവും പ്രവർത്തനക്ഷമതയും ഉപയോഗിച്ച് സ്റ്റീഫൻ ഡൂഹാൻ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതായി ജഡ്ജി ലോർഡ് കോൾബെക്ക് പറയുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കുറ്റകൃത്യമെന്ന് ജഡ്ജി പറയുന്നു. തനിക്കുണ്ടായ വേദന വിവരിക്കുന്നതായിരുന്നു ഇരയായ സ്ത്രീയുടെ പ്രസ്‌താവന.
വിവാഹിതനായിരുന്ന സ്റ്റീഫൻ ഡൂഹാൻ, 2021 ൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ വച്ചാണ് ഇരയായ സ്ത്രീയെ പരിചയപ്പെട്ടത്. താൻ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച പ്രതി ഈ ബന്ധം തുടരുകയും ചെയ്‌തു. 2023 മാർച്ചിലാണ് താൻ ഗർഭിണിയാണെന്ന് ഇവർ മനസിലാക്കുന്നത്. ഈ സമയം സ്റ്റീഫൻ ഭാര്യയിൽ നിന്ന് താൽക്കാലികമായി വേർപിരിഞ്ഞിരുന്നു. മരുന്ന് കുത്തിവച്ച് അടുത്ത ദിവസം തന്നെ സ്ത്രീക്ക് വയറു വേദന അനുഭവപ്പെടുകയായിരുന്നു.
Leave a Reply