ലണ്ടന്‍: ലോക ടെന്നീസിലെ പല വമ്പന്‍മാരും ഒത്തു കളിച്ചതായി രഹസ്യ രേഖകള്‍. വിമ്പിള്‍ഡണ്‍ അടക്കമുളള പല പ്രമുഖ മത്സരങ്ങളിലും ഒത്തുകളി അരങ്ങേറിയിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ബിബിസിയും ബസ്ഫീഡ് ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ച്ചയായി പല മത്സരങ്ങളും നഷ്ടപ്പെടുത്താന്‍ ലോക ടെന്നീസിലെ മുന്‍നിര താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും കൂട്ട് നിന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. ആരോപണ വിധേയരായ പല താരങ്ങളും വിമ്പിള്‍ഡണ്‍ നേടിയവരുമാണ്. ആരോപണങ്ങളുയര്‍ന്നിട്ടും ഇവരെ തുടര്‍ന്നും കളിക്കാന്‍ അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
ടെന്നീസ് ലോകത്ത് നിന്ന് തന്നെയുളള ഒരു അജ്ഞാതനാണ് ഇത് സംബന്ധിച്ച രേഖകള്‍ ബിബിസിയ്ക്ക് കൈമാറിയത്. അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് 2007ല്‍ നടത്തിയ അന്വേഷണത്തിന്റെ രേഖകളടക്കമുളളവയാണ് കൈമാറിയിട്ടുളളത്. റഷ്യ, സിസിലി, വടക്കന്‍ ഇറ്റലി തുടങ്ങിയ മേഖലകളില്‍ നിന്നുളള ഒത്തുകളി സംഘം ആയിരക്കണക്കിന് ഡോളര്‍ ഇതിലൂടെ സമ്പാദിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ മൂന്ന് വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ കോഴ വാങ്ങി ഒത്തുകളിച്ചു. ടെന്നീസ് കളിക്കാരായ 28 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ശുപാര്‍ശകള്‍ പാലിക്കപ്പെട്ടില്ല.

2009ല്‍ ടെന്നീസില്‍ അഴിമതി വിരുദ്ധ നിയമം നടപ്പാക്കിയിരുന്നു. എന്നാല്‍ നിയമപരമായ പ്രശ്‌നങ്ങളാല്‍ ഇതിനു മുമ്പുണ്ടായ കേസുകള്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ കഴിയില്ല. ആരോപണത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ബിബിസിയോ ബസ്ഫീഡോ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കാത്തത് കൊണ്ട് തന്നെ ഇവര്‍ ഒത്തുകളിയില്‍ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യം ഉറപ്പിക്കാനും സാധ്യമല്ല. കോഴയായി 50000 ഡോളര്‍ വരെ കളിക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും ആരോപണമുണ്ട്. പതിനാറ് കളിക്കാര്‍ക്ക് തുടര്‍ച്ചയായി പരാജയം സംഭവിച്ചത് സംശയമുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ 70 കളിക്കാര്‍ ഒത്തുകളിച്ചത് അന്വേഷിക്കാതെ പോയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.