ആര്യനാട് ∙ രണ്ടര വയസ്സുകാരി ചികിത്സപ്പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ്–ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് വീഴ്ചയുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
18 ന് കുട്ടിക്ക് ശ്വാസ തടസ്സവും കൺപോളയിലെ തടിപ്പും അനുഭവപ്പെട്ടതിനെ തുടർന്ന് ആര്യനാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങളാൽ ഉണ്ടായ അലർജിയാണെന്നായിരുന്നു ഡോക്ടറുടെ നിഗമനം. തുടർന്ന് കണ്ണാശുപത്രിയിൽ കാണിക്കാനെന്ന നിർദേശപ്രകാരം 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ഓടെ വീട്ടിൽ വച്ച് കുഞ്ഞിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധൻ അവധിയിലായിരുന്നു; മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്.
ഓക്സിജൻ നൽകിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകൾ നൽകിയതോടെ ഹൃദയമിടിപ്പ് കൂടുകയും ആരോഗ്യനില വഷളാകുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും സിദ്ദീഖിന്റെ മാതാവ് ജുനൈദാ ബീവിയും ചേർന്ന് ആംബുലൻസിൽ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കാഷ്വൽറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിലൊരാളായ ഐഷയ്ക്ക് ജീവൻരക്ഷാ മരുന്നുകളാണ് നൽകിയതെന്നും ആരോഗ്യനില മോശമായതിനെ തുടർന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതെന്നും ബന്ധപ്പെട്ട ആശുപത്രി അധികൃതർ വ്യക്തമാക്കി. പൊലീസ് സിദ്ദീഖിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











Leave a Reply