ലണ്ടന്‍: ബ്രിട്ടനില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള പണം ലഭിക്കുന്നില്ലെന്ന് പഠനം. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇവര്‍ക്ക് ലഭിക്കുന്ന വേതനം തികയുന്നില്ല. നിരവധി മറ്റു ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ യു.കെയില്‍ ജീവിക്കുന്ന നിരവധി മാതാപിതാക്കള്‍ ബുദ്ധിമുട്ടിലാണെന്നും പഠനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനത്തില്‍ കാര്യമായ വ്യത്യാസം വരുത്തുക വഴി മാത്രമെ ഇത് തടയിടാനാകൂവെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ ചൂണ്ടികാണിക്കുന്നു.

രണ്ട് മക്കളുള്ള കുടുംബത്തില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും ഒന്നിച്ച് ശ്രമിച്ചാല്‍ പോലും ആഴ്ച്ചയില്‍ ഏതാണ്ട് 49 പൗണ്ടിന്റെ അപര്യാപ്തയുണ്ടാകുന്നതായി പഠനം പറയുന്നു. ഈ കുറവ് വരുന്ന തുക കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തടസമാകുന്നു. സിംഗിള്‍ പാരന്റുകളുടെ കാര്യം ഇതിലും വളരെയേറെ കഷ്ടമാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മിനിമം വേതനമുള്ള രണ്ട് പേരുണ്ടെങ്കില്‍ ആഴ്ച്ചയില്‍ 11ശതമാനം തുകയുടെ അപര്യാപ്തതയുണ്ട് സിംഗിള്‍ പാരന്റിന്റെ കാര്യത്തില്‍ 20 ശതമാനമാണ്. സര്‍ക്കാര്‍തലത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ട വസ്തുതകളാണിതെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ പറയുന്നു.

സര്‍ക്കാരിന്റെ മിനിമം വേതനം അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്ന് ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്, തികുതി തുടങ്ങിയവ കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതായ ചാരിറ്റി ചൂണ്ടികാണിക്കുന്നു. മിനിമം വേതനം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് വലിയ ജനപിന്തുണ ലഭിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇത്തരം പ്രവര്‍ത്തികള്‍ വരും കാലങ്ങളിലേക്കുള്ള നിക്ഷേപമായി കാണാന്‍ സാധിക്കണമെന്നും ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.