സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പറയുന്നു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന പറഞ്ഞു. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന പറഞ്ഞു.

വിജയമോ പരാജയമോ നായികയുടെ കാര്യത്തില്‍ പ്രതിഫലിക്കാറില്ല. മോഹന്‍ലാലിനെ പോലെ ഒരു നായകനെ വെച്ച് എടുക്കുന്ന സിനിമയില്‍ മാര്‍ക്കറ്റിങ്ങിന് നായിക ആരാണ് എന്നുളളത് വലിയ കാര്യമല്ല. എച്ചുകെട്ടല്‍ മലയാള സിനിമയില്‍ കുറഞ്ഞിട്ടുണ്ട്. സിനിമ കൂറെകൂടി റിയലിസ്റ്റിക് ആകുന്നുണ്ടെന്നും ഭാവന പറഞ്ഞു.

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹം കഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി.

”അച്ഛന്റെ മരണം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. 58 വയസുള്ളപ്പോഴാണ് മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഒരു രാത്രി അച്ഛന്‍ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചു വരും എന്നു കരുതിയിരിക്കുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അച്ഛന്റെ മരണവാര്‍ത്ത അറിയുന്നു. ഇത് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നു. അതിനുമുമ്പ് വരെ കുട്ടിക്കളിപോലെയായിരുന്നു ജീവിതം. അതിനുശേഷം ജീവിതം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങള്‍ കൂടി. ഈമാസം അച്ഛന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമാകും.

അച്ഛന്‍ മരിക്കുന്നതിന് ഒരുമാസം മുമ്പാണ് വരന്‍ നവീന്റെ കുടുംബം എന്റെ വീട്ടില്‍ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. അത്രയെങ്കിലും അച്ഛനുള്ള സമയത്ത് ചെയ്യാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് വേണമെങ്കില്‍ പറയാം. ഒരുപക്ഷേ എന്റെ അമ്മയ്ക്കും ചേട്ടനുമൊക്കെ എന്നേക്കാളും ഇഷ്ടം നവീനോടായിരിക്കും.

ജനുവരിയിലാണ് വിവാഹം. കഴിഞ്ഞ ആറുവര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഹൈദരാബാദ് സ്വദേശിയാണ് നവീന്‍. സിനിമാ നിര്‍മാതാവാണ്. എന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയുടെ പ്രൊഡ്യൂസറായിരുന്നു. ആദ്യമൊക്കെ സിനിമയുടെ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നെ ചാറ്റ് ചെയ്യുമായിരുന്നു. എന്റെ അമ്മയ്ക്ക് നവീനെ നന്നായി അറിയുമായിരുന്നു. സിനിമയില്‍ നിന്നൊരാളായിക്കാണം എനിക്കു കൂട്ടായി വേണ്ടതെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. കാരണം, പുറത്തുള്ളവര്‍ സിനിമയെ നോക്കിക്കാണുന്നതിലും നന്നായി സിനിമയിലുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയും,.” ഭാവന പറഞ്ഞു.

 കടപ്പാട് : മനോരമ ന്യൂസ്