ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മനുഷ്യകടത്ത് സംഘത്തിന്റെ പ്രധാന തലവൻ അറസ്റ്റിൽ. ഇറാഖിൽ നിന്നും ഇറാനിൽ നിന്നും ആളുകളെ ലോറികളിൽ ഒളിപ്പിച്ച് യുകെയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. ഏറെ നാളുകൾക്കു ശേഷമാണ് പ്രതിയായ താരിക് നാമിക് പിടിയിലായിരിക്കുന്നത്. പ്രധാനമായും ഇറാൻ, ഇറാഖ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇയാൾ ആളുകളെ എത്തിച്ചിരുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം.

50 ദിവസത്തിനുള്ളിൽ 1,900 ആളുകളെയാണ് ഇയാൾ യുകെയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് കുറഞ്ഞത് 1,540 പൗണ്ട് വിലയാണ് ഇട്ടിരുന്നതെന്നും അദ്ദേഹത്തിന്റെ ഫോൺ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറഞ്ഞു. വെള്ളിയാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. തുർക്കിയിലേക്ക് കടക്കാനായിരുന്നു പ്ലാൻ എന്നും അധികൃതർ വ്യക്തമാക്കി.

ഓൾഡ്ഹാം സ്വദേശിയായ ഇയാളെ ഡിസംബറിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതി എട്ട് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്ന സംഭവത്തിൽ മുൻപും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഘമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും,2017 മുതൽ പോലീസിന്റെ നിരീക്ഷണത്തിൽ ഇവർ ഉണ്ടെന്നും അധികൃതർ പറഞ്ഞു. ലോറിയുടെ പിന്നിലും, അകത്തും ഒക്കെയായിട്ടാണ് ആളുകളെ എത്തിക്കുന്നത്. മറിച്ചു വിൽക്കുന്നത് ആകട്ടെ വൻ തുകയ്ക്കും. നമിക്കിനൊപ്പം ഉള്ള നാല് പേരെ ഡിസംബറിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.