വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനദുരന്തത്തില്‍ പൈലറ്റായിരുന്ന ആദ്യ ഭര്‍ത്താവ് മരിച്ചതുപോലെ പൈലറ്റ് അഞ്ജുവിന്റെയും ജീവന്‍ കവര്‍ന്നെടുത്ത് മറ്റൊരു വിമാനാപാകടം. നേപ്പാള്‍ വിമാനാപകടത്തിലാണ് യതി എയര്‍ലൈന്‍സിലെ പൈലറ്റായ അഞ്ജു മരിച്ചത്.

അഞ്ജുവിനെപ്പോലെ തന്നെ യതി എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു ആദ്യ ഭര്‍ത്താവ് ദീപക് പൊഖരേലും. 16 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന ദുരന്തത്തിലാണ് ദീപക് മരിച്ചത്. ദീപക് പറത്തിയ യതി എയര്‍ലൈന്‍സ് വിമാനം 2006 ജൂണ്‍ 21ന് അപകടത്തില്‍പെട്ടത് ജുംലയില്‍വച്ചായിരുന്നു.

ആ ദുരന്തത്തില്‍ ദീപക് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായിരുന്നു. പൈലറ്റായി ജോലി തുടരുകയായിരുന്നു അഞ്ജു. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളില്‍ വിജയകരമായ ലാന്‍ഡിങ് നടത്തിയ അഞ്ജു പൈലറ്റ് എന്ന നിലയില്‍ പ്രശംസ നേടിയിരുന്നു.

കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ കമല്‍ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനമാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനം വിജയകരമായി നിലത്തിറക്കി ക്യാപ്റ്റന്‍ പദവി സ്വന്തമാക്കാനിരിക്കെയാണ് വിമാനാപകടത്തിന്റെ രൂപത്തില്‍ ദുരന്തം അഞ്ജുവിന്റെ ജീവന്‍ കവര്‍ന്നത്.

വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രം സന്ദർശിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി.