ലണ്ടന്‍: വിമാനം പറപ്പിക്കുന്നതിന് മുന്‍പ് പൈലറ്റുമാര്‍ക്ക് ‘ടയേര്‍ഡ്‌നസ് ടെസ്റ്റ്’ ഏര്‍പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ യൂണിയനായ ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്ന് യൂണിയന്‍ പറഞ്ഞു. ഇടവേളകളില്ലാത്ത ജോലിയോ ഇതര സംഭവങ്ങളോ പൈലറ്റുമാരെ ക്ഷീണിതാരാക്കാന്‍ സാധ്യതയുണ്ടെന്നും ഇതേ ആലസ്യത്താല്‍ വീണ്ടും ജോലി ചെയ്യുന്നത് വിമാന യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ 10,000ത്തോളം പൈലറ്റുമാര്‍ ചേര്‍ന്നതാണ് ദി ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(ബി.എ.എല്‍.പി.എ). പൈലറ്റുമാരുടെ സ്വതാല്‍പ്പര്യവും നിര്‍ദേശത്തിന് പിന്നിലുണ്ട്.

കോക്ക്പിറ്റിനുള്ളില്‍ ആലസ്യരായി ഇരിക്കേണ്ടി വരുന്ന പൈലറ്റുമാരുടെ എണ്ണം വളരെക്കൂടുതലാണെന്നും ക്യാപ്‌റ്റെയും ഫസ്റ്റ് ഓഫീസറേയും സമാനരീതിയില്‍ ഇത്തരം അലസത പിടികൂടുന്നതായി കണ്ടെത്തിയതായും യൂണിയന്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും. ഇത് തടയിടുന്നതിനായി വിമാനം പറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് പൈലറ്റുമാര്‍ ആലസ്യത്തില്‍ അല്ലെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും യൂണിയന്‍ പറയുന്നു. ദീര്‍ഘ നേരം വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്ക് ആലസ്യത്തിലേക്ക് വീഴുകയെന്നത് സ്വഭാവികമായ കാര്യമാണ്. വ്യത്യസ്ത്ഥമായ ടൈം സോണുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകിച്ചും. അതിനാല്‍ ടയേര്‍ഡ്‌നെസ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

 

നിലവില്‍ യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പൈലറ്റുമാരുടെ ജോലി സമയം നിശ്ചയിക്കുന്നത്. പൈലറ്റുമാരുടെ ഇടവേളകളും തീരുമാനിക്കുന്നത് യൂറോപ്യന്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുശ്രുതമായിട്ടാണ്. ഉറക്കക്ഷീണം ബുദ്ധിമുട്ടിച്ചാല്‍ പോലും പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകുന്ന സ്ഥിതിയാണ് നിലവിലെന്ന് യൂണിയന്‍ പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മിക്കവരും ജോലിക്ക് കൃത്യസമയത്ത് തന്നെ ഹാജരാകുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചില ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം പൈലറ്റുമാരുടെ ടയേര്‍ഡ്‌നെസ് ലെവല്‍ മനസിലാക്കണമെന്ന് ബി.എ.എല്‍.പി.എ നിര്‍ദേശിക്കുന്നു.