ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പ്ലാൻ 2 വിദ്യാർത്ഥി വായ്പകളുടെ പലിശ നിരക്ക് പരമാവധി 6% ആയി നിശ്ചയിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. 2012 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ സർവകലാശാലയിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ബാധകമായ വായ്പാ സംവിധാനമാണ് ‘പ്ലാൻ 2’. വരുമാനം നിശ്ചിത പരിധി കവിയുമ്പോഴാണ് തിരിച്ചടവ് ആരംഭിക്കുക, കൂടാതെ 30 വർഷത്തിന് ശേഷം ബാക്കി കടം എഴുതിത്തള്ളുന്ന രീതിയുമാണ് ഇതിന്റെ പ്രത്യേകത. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം ഉയരാൻ സാധ്യതയുള്ള പലിശഭാരം നിയന്ത്രിക്കാനാണ് പുതിയ നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് പ്രസിഡന്റ് അമിറ കാമ്പ്ബെൽ ഈ നീക്കത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചെങ്കിലും, കൂടുതൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. നവംബർ ബജറ്റിൽ പ്രഖ്യാപിച്ച തിരിച്ചടവ് പരിധി മരവിപ്പിച്ചതിൽ അവർ നിരാശ പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾ 17-ാം വയസ്സിൽ സമ്മതിച്ച നിബന്ധനകൾ പാലിച്ച്, വരുമാന വർധനയ്ക്ക് അനുസരിച്ച് തിരിച്ചടവ് പരിധി ഉയർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

മറ്റ് ക്യാമ്പെയ്ൻ പ്രവർത്തകരും തീരുമാനം സ്വാഗതം ചെയ്തെങ്കിലും സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് ആവർത്തിച്ചു. ‘സേവ് ദ സ്റ്റുഡന്റ്’ പ്രതിനിധി ടോം അല്ലിംഗം, RPI ഉയരാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്ത നടപടിയാണ് ഇതെന്നാണ് അഭിപ്രായപ്പെട്ടത് . എന്നാൽ ‘റീഥിങ്ക് റീപേയ്മെന്റ്’ സ്ഥാപകൻ ഒലിവർ ഗാർഡ്നർ, ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും വിദ്യാർത്ഥി വായ്പാ സംവിധാനത്തിൽ നീതിപൂർണമായ ദീർഘകാല പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.











Leave a Reply