കോവി‍ഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്.

പുറത്തിറങ്ങി മരണം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി കോവിഡിൽ നിന്നും രക്ഷപെട്ട യുവാവ് ട്വിറ്ററിൽ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചാണ് ഫിലദെൽഫ്യ സ്വദേശിയായ ബ്രാഡ്​ലി സിഫർ ആശുപത്രിയിലായത്. ഭീതിദമായ ദിവസങ്ങളെ കുറിച്ചുള്ള സിഫറിന്റെ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ജീവൻ തിരികെ കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്നും അൽപം പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിലെന്ന് ആലോചിക്കാൻ കഴിയുന്നില്ലെന്നും സിഫർ കുറിക്കുന്നു. ചെറുപ്പക്കാർക്ക് അപകടമില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും സിഫർ വ്യക്തമാക്കുന്നു.

സിഫറിന്റെ ട്വീറ്റ് ഇങ്ങനെ: ചെറുപ്പക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങളേയുണ്ടാകൂ, മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറയുന്നത് വെറുതേയാണ്. ജീവിതത്തിൽ ഇത്രത്തോളം ഞാൻ മുൻപ് തളർന്നു പോയിട്ടില്ല. ആ ദുരിത ദിവസങ്ങളെ കുറിച്ച് പറയാം.. കഴിഞ്ഞയാഴ്ച കോവിഡിനോടും ന്യൂമോണിയയോടും പൊരുതുകയായിരുന്നു.

പത്തു ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്കു പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്:

േവദന നിറഞ്ഞ സൈനസ്

സൈനസ് വേദന പനിക്കും ജലദോഷത്തിനൊപ്പവും വരാം- ചൈനയിലെ വുഹാനിലെ കോണർ റീഡ് പറയുന്നു. 2019 നവംബറിൽ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളൂകളിൽ റീഡും ഉൾപ്പെട്ടിരുന്നു. ദേഹം മുഴുവൻ വേദനയായിരുന്നു. തലയിൽ ശക്തിയായി ഇ‌ടിക്കുന്നതു പോലെയുള്ള തോന്നൽ, കണ്ണുകൾ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ– റീഡ് തന്റെ ‍ഡയറിലെഴുതി

ചെവിയിൽ മർദം

ചെവി ഇപ്പോൾ പൊട്ടിതെറിക്കുന്നതു പോലെ തോന്നി എന്ന് കോണർ പറയുന്നു. ചെവി അടയും. ആന്തരകർണത്തിനും മധ്യകർണത്തിനും ഇ‌ടയിലുള്ള Eustachian tube അ‌‌ടയുകയും ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയ്യും. ഇയർബഡ് ഉപയോഗിക്കരുത്. അത് കൂടൂതൽ ദോഷം ചെയ്യും.

തലവേദന

പനിക്ക് ഒപ്പം തലവേദനയും ഉണ്ടാകും. ഒാഹിയോയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് പറയുന്നത് കടുത്ത തലവേദന ഉണ്ടാകും എന്നാണ്. തലയിൽ ശക്തമായി ഇടിച്ചതുപോലുള്ള അനുഭവം.

കണ്ണിനു നീറ്റൽ

മറ്റ് അലർജികളിലുള്ളതുപോലെ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടാകും. ആദ്യം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണർ റീഡ് പറയുന്നു.

തൊണ്ടയ്ക്ക് മുറുക്കം

തുർച്ചയായുള്ള ചുമ മൂലം തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനോ പ്രയാസം ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറയുന്നു.

ദേഹവേദന

കൊറോണവൈറസ് ബാധിച്ചവർക്ക് ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്ട്രെസും ടെൻഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.

കുറുകുറുപ്പ്

ശ്വസിക്കുമ്പോൾ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്ളൂയി‍ഡുകൾ മൂലമാണ് ശ്വാസമെടുക്കുമ്പോൾ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ പറ്റിയില്ല എന്ന് മാർക്ക് തിബോൾട്ട് പറയുന്നു.

വിശപ്പിലായ്മയും ക്ഷീണവും

ക്ഷീണമാണ് ഒരു ലക്ഷണം. വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തായ്‌ലൻഡിൽ ആദ്യമായി വൈറസ് ബാധിച്ച ജയ്റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളർച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.

പനി

ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി മാത്രമാണ് വൈറസ് ബാധയുടെ ലക്ഷണമെന്നാണ് ആളുകൾ കരുതുന്നത് .ചിലർക്ക് ചുമയോ ശ്വസനപ്രശ്നങ്ങളോ ഇല്ലാതെ പനി മാത്രം വരാം. ഇറ്റലിയിൽ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ‍ഡൽഹിയിലെ കോവി‍ഡ് –19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്ററ് ചെയ്യാൻ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.

നെഞ്ചിന് മുറുക്കം

പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയിൽ നിന്നുള്ള തുള്ളികളിലൂ‌ടെ വൈറസ് പകരും. അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ പനിയും ചെറിയ ചുമയും നെഞ്ചിന് മുറുക്കവും (Tightness) തനിക്കുണ്ടായിരുന്നെന്ന് കാൾ ഗോൾഡ്മാൻ പറയുന്നു