മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘പുറത്തു കിട്ടിയാൽ കൊന്നിടും’ എന്ന ഭീഷണിയുടെ വിഡിയോ ഞെട്ടലോടെയാണു നാടു കണ്ടത്. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർഥിയിൽ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണു പ്രിൻസിപ്പൽ എ.കെ.അനിൽകുമാറിനു നേരെ അദ്ദേഹത്തിന്റെ മുറിയിൽ വച്ചു വിരൽ ചൂണ്ടി കയർത്ത് വധഭീഷണി മുഴക്കിയത്. പിടിഎ ഭാരവാഹികൾ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്നു പിടിഎ തീരുമാനിച്ചതാണെന്നും ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികളിൽ നിന്ന് അതു വാങ്ങിവച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി തിരികെ നൽകുകയാണു പതിവെന്നും പിടിഎ പ്രസിഡന്റും ആനക്കര പഞ്ചായത്ത് അംഗവുമായ വി.പി.ഷിബു പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിൽ അടിയന്തര പിടിഎ യോഗം വിളിച്ചിട്ടുണ്ട്.
Leave a Reply