ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷനെ പിന്തുണച്ച് ലണ്ടനിൽ നടന്ന പ്രകടനത്തിൽ 474 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ പിന്തുണച്ചതിന് 466 പ്രതിഷേധക്കാരെയും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അഞ്ച് പേരെയും, പൊതു ക്രമസമാധാന ലംഘനങ്ങൾക്ക് രണ്ട് പേരെയും, വംശീയമായ കുറ്റകൃത്യത്തിന് ഒരാളെയും അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. വെസ്റ്റ്മിൻസ്റ്ററിലെ പാർലമെന്റ് സ്‌ക്വയറിൽ ഡിഫൻഡ് ഔർ ജൂറിസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ വംശഹത്യയെ എതിർക്കുന്നു. ഞാൻ പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു എന്ന സന്ദേശമുള്ള പോസ്റ്ററുകളുമായാണ് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തത് .
2000-ലെ ഭീകരവാദ നിയമപ്രകാരം ജൂലൈയിൽ സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് ഇതിൽ അംഗത്വമോ പിന്തുണയോ നൽകുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് . നിലവിലെ പ്രതിഷേധ പ്രകടനത്തിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ദിവസം സേന നടത്തിയ ഏറ്റവും വലിയ അറസ്റ്റാണിതെന്ന് മെറ്റ് പോലീസ് പറഞ്ഞു. പോലീസിന്റെ പ്രവർത്തങ്ങൾക്ക് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു. അതേ സമയം ആംനസ്റ്റി ഇന്റർനാഷണൽ എന്ന ചാരിറ്റി കൂട്ട അറസ്റ്റുകളെ ആശങ്കാജനകമാണ് എന്നാണ് വിശേഷിപ്പിച്ചത് . പ്രതിഷേധം ആരംഭിച്ചപ്പോൾ ഏകദേശം 500 മുതൽ 600 വരെ ആളുകൾ പാർലമെന്റ് സ്‌ക്വയറിൽ ഉണ്ടായിരുന്നുവെന്ന് മെറ്റ് പോലീസ് പറഞ്ഞിരുന്നു. എന്നാൽ പലരും കാഴ്ചക്കാരോ മാധ്യമങ്ങളോ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ കൈവശം വയ്ക്കാത്ത ആളുകളോ ആയിരുന്നു.
ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.
Leave a Reply