ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹല്ലിനടുത്തുള്ള കാസിൽ ഹിൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ ചികിത്സാ പിഴവിന് പിന്നാലെ ചിലർക്ക് പരുക്കുകൾ ഉണ്ടായിരുന്നതായും പ്രധാന ശസ്ത്രക്രിയയിലെ സങ്കീർണതകൾ മരണ സർട്ടിഫിക്കറ്റുകളിൽ നിന്ന് ഒഴിവാക്കിയതായും രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഒരു സ്ത്രീക്ക് ആറ് മണിക്കൂർ നീണ്ടുനിന്ന ലോക്കൽ അനസ്തേഷ്യ ശസ്ത്രക്രിയയിൽ അഞ്ച് ലിറ്റർ രക്തം നഷ്ടപ്പെട്ടതിന് പിന്നാലെ ജീവൻ നഷ്ടമായിരുന്നു. എന്നാൽ ഇവരുടെ മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ശസ്ത്രക്രിയയെ കുറിച്ചോ സങ്കീർണതകളെ കുറിച്ചോ ഇതിൽ പരാമർശിക്കുന്നില്ല. മരണത്തിന് പിന്നാലെ സത്യാവസ്ഥ ഹോസ്പിറ്റൽ അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹംബർസൈഡ് പോലീസ് സ്ഥിരീകരിച്ചു.
കാസിൽ ഹിൽ ആശുപത്രിയിലെ TAVI (ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റ്) ചികിത്സാ പിഴവിൽ 11 രോഗികളാണ് ഇരയായിരിക്കുന്നത്. ചികിത്സാ പിഴവുകൾക്ക് പിന്നാലെ അടിയന്തര നടപടികൾ നടന്നെങ്കിലും ഇവയൊന്നും തന്നെ പൊതുജനങ്ങളുമായോ രോഗികളുടെ കുടുംബങ്ങളുമായോ പങ്കിട്ടിട്ടില്ല. 2021 ൽ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസാണ് ആദ്യ അവലോകനം നടത്തിയത്. 2024 ന്റെ തുടക്കത്തിൽ ഹോസ്പിറ്റലിൽ നടന്ന 11 മരണങ്ങളുടെയും സമഗ്രമായ അവലോകനം നടന്നു. 2021-ൽ, ഏഴ് കാർഡിയാക് കൺസൾട്ടന്റുകൾ ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവിന് അയച്ച കത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമമായ ബിബിസി ബന്ധപ്പെട്ടപ്പോഴാണ് ഇരകളുടെ കുടുംബങ്ങൾ ഈ അന്വേഷണത്തെ കുറിച്ച് അറിയുന്നത്.
Leave a Reply