മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രതി പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ തല കല്ല് കൊണ്ട് അടിച്ചു പൊട്ടിച്ചത് കേരളത്തെ നടുക്കിയ ഒന്നായിരുന്നു. കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇപ്പോള്‍ അജീഷിന്റെ നിലവിലുള്ള ആരോഗ്യസ്ഥിതി ഉള്ളുപൊള്ളിക്കുന്നതാണ്. ആരെയും തിരിച്ചറിയാന്‍ സാധിക്കാതെ ഓര്‍മ കുറയുന്ന അവസ്ഥയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍.

ആലുവ രാജഗിരി ആശുപത്രിയിലാണ് അജീഷ് ചികിത്സയിലുള്ളത്. സദാസമയവും ഒരു ചിരി മാത്രമാണ് അജീഷിന്. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടിയിട്ടില്ല. ഉറക്കവും തീരെ ഇല്ല. ഒരു മണിക്കൂര്‍ നേരം മാത്രമാണ് ഉറക്കം. അജീഷിന്റെ സഹോദരനാണ് കണ്ണീര്‍ അവസ്ഥ പങ്കുവെച്ചത്. ‘എന്തോ ഉണ്ട്, കഴിച്ചോ…..’ കാണാനെത്തുന്നവരോട് അവ്യക്തമായി ഇത്രയൊക്കെ ചോദിക്കുന്നു. തുടര്‍ച്ചകിട്ടാതെ വാക്കുകള്‍ കുഴയുന്നു…

ഐ.സി.യു.വില്‍നിന്ന് റൂമിലെത്തിയപ്പോള്‍ മൂത്തസഹോദരന്റെ സഹായത്തില്‍ വീഡിയോകോളില്‍ മറയൂര്‍ പോലീസ്സ്റ്റേഷനിലെ സഹപ്രവര്‍ത്തകരോട് അജീഷ് സംസാരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും സൈബര്‍ ഇടത്ത് നിറയുന്നുണ്ട്. ആരെയും വ്യക്തമായി മനസ്സിലാക്കാനോ മിണ്ടാനോ അന്ന് കഴിഞ്ഞിരുന്നില്ല. എന്താണെന്നോ എവിടെയാണെന്നോ മനസ്സിലാകാത്ത ആ അവസ്ഥയില്‍നിന്ന് ഇപ്പോള്‍ കുറച്ചൊക്കെ മാറ്റമുണ്ടെന്ന് സഹോദരന്‍ പറയുന്നു.

‘കുറച്ചൊക്കെ മനസ്സിലാകുന്നതുപോലെ തോന്നും. ഫിസിയോതെറാപ്പിസമയത്ത്, ഡോക്ടര്‍മാര്‍ 30 മീറററോളം നടത്തുന്നു. വലതുകൈ ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്. എന്നാലും തനിയെ നടക്കാനാകുന്നില്ല. സഹായം വേണം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. രാത്രിയില്‍ ഉറക്കം ഒരുമണിക്കൂര്‍മാത്രം…’-ഒപ്പമുള്ള മൂത്തസഹോദരന്‍ സജീവ് പറഞ്ഞു. അജീഷ് പോളിന്റെ ഇടതുചെവിയുടെ മേല്‍ഭാഗമാണ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചത്. സംസാരിക്കാനുള്ള കഴിവും ചലനശേഷിയും നിയന്ത്രിക്കുന്നയിടമാണിത്.

ഇനിയും ശസ്ത്രക്രിയകള്‍ ചെയ്താല്‍ മാത്രമെ, അജീഷിനെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കുക. അച്ഛന്‍ പോള്‍ വര്‍ഗീസും അമ്മ അച്ചാമ്മയും പ്രാര്‍ഥനയിലാണ്, തന്റെ മകന്റെ ശരീരത്തിന് തളര്‍ച്ച വരാതിരിക്കാനും, ചലനശേഷി പൂര്‍ണമായി വീണ്ടുകിട്ടുവാനും. പ്രാര്‍ത്ഥനയോടെ ്ജീഷിന്റെ സഹപ്രവര്‍ത്തകരും ഉണ്ട്. പൂര്‍ണ്ണമായ പിന്തുണയും പോലീസ് സേന നല്‍കുന്നുണ്ട്.