ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയിൽ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകൾക്ക് പിന്നാലെ ബ്രിട്ടനിൽ പുതിയ അന്വേഷണം ശക്തമായി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ യുകെ വിമാനത്താവളങ്ങൾ വഴി സ്വകാര്യ വിമാനങ്ങളിൽ സ്ത്രീകളെ കടത്തിയെന്നാരോപണങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് ആദ്യമായി സ്ഥിരീകരിച്ചു. യുകെ വിമാനത്താവളങ്ങൾ വഴി ലാത്വിയ, ലിത്വാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കൊണ്ടുവന്നതായി രേഖകൾ വ്യക്തമാക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആരോപിച്ചിരുന്നു. ഇതോടെ എസെക്സ് പൊലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചു. സ്വകാര്യ ജെറ്റുകൾ സ്വതന്ത്ര ഓപ്പറേറ്റർമാർ വഴിയാണ് പ്രവർത്തിക്കുന്നതെന്നും ഇമിഗ്രേഷൻ പരിശോധനകൾ ബോർഡർ ഫോഴ്സിന്റെ ചുമതലയാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ഇതോടെ രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരനെതിരെയുള്ള പരാതികൾ വീണ്ടും ചർച്ചയാകുകയാണ് . തേംസ് വാലി പൊലീസ് അദ്ദേഹത്തിനെതിരായ രണ്ട് പരാതികൾ പരിശോധിക്കുമ്പോൾ, സറി പൊലീസ് മറ്റൊരു പരാതിയും വിലയിരുത്തുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിട്ടുണ്ട്. അതേസമയം മെട്രോപൊളിറ്റൻ പൊലീസ് മുൻ ലേബർ മന്ത്രി പീറ്റർ മാൻഡൽസൺ എപ്സ്റ്റീനിന് വിവരങ്ങൾ കൈമാറിയെന്നുള്ള ആരോപണത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ വിവിധ പൊലീസ് സേനകൾക്ക് പിന്തുണ നൽകാൻ നാഷണൽ പൊലീസ് ചീഫ്സ് കൗൺസിൽ ദേശീയ ഏകോപന സംഘം രൂപീകരിച്ചിട്ടുണ്ട്.

അമേരിക്ക 35 ലക്ഷം പേജുകൾ വരുന്ന അന്വേഷണ റിപ്പോർട്ട് പുറത്തിറക്കിയതിനെ തുടർന്ന് കൂടുതൽ ആരോപണങ്ങൾ പുറത്തു വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ചില ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധർ ഈ രേഖകൾ “ആഗോള കുറ്റകൃത്യ ശൃംഖലയുടെ” സൂചനകളാണെന്ന് ചൂണ്ടിക്കാട്ടി. 1990-കളിൽ നിന്ന് 2018 വരെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട 80-ലധികം വിമാനയാത്രകൾ യുകെയിൽ നടന്നതായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. ഇരകളുടെ അഭിഭാഷകൻ ഡേവിഡ് ബോയീസ്, ആൻഡ്രൂ യുഎസിൽ സാക്ഷ്യം നൽകേണ്ട ബാധ്യതയുണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൂടുതൽ വ്യാപിക്കാനിടയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.











Leave a Reply