ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത്-വെസ്റ്റ് ലണ്ടനിലെ നൂറുകണക്കിന് ഉപഭോക്താക്കൾ ഇൻറർനെറ്റ് കണക്ഷനിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് വെർജിൻ മീഡിയ ക്ഷമ ചോദിച്ചു. ആഴ്‌ചകളോളം തങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷനിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി അനുഭവങ്ങൾ പങ്കുവച്ചിരുന്നു. പലപ്പോഴും ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാൻ തങ്ങളുടെ വീട് വിട്ടു പോകേണ്ടതായി വന്നു എന്നാണ് പലരും പ്രതികരിച്ചത് . തിരക്കേറിയ സമയത്ത് നൂറുകണക്കിന് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് സാധാരണ ലഭിക്കേണ്ട വേഗതേയ്ക്കാളും കുറവാണ് ലഭ്യമായിരുന്നത് എന്ന് കമ്പനി സമ്മതിച്ചു.

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ പലരും വർക്ക് ഫ്രം ഹോമും വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇൻറർനെറ്റിൻെറ ഉപയോഗം കൂടിയത് . ശരിയായ വേഗത്തിൽ ഇൻറർനെറ്റ് കണക്ഷൻ കിട്ടാതിരുന്നതുമൂലം പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷവും ഉടലെടുത്തിരുന്നു. പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ വലഞ്ഞ ഒരു വിഭാഗം വിദ്യാർത്ഥികളായിരുന്നു . പലർക്കും ശരിയായ ഇൻറർനെറ്റ് വേഗതയുടെ അഭാവം കാരണം ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിച്ചില്ല എന്ന പരാതി വ്യാപകമായിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്തും പലരും ഓഫീസുകളിൽ പോകാൻ നിർബന്ധിതരായത് ഇൻറർനെറ്റ് കണക്ഷൻെറ ലഭ്യത കുറവുമൂലം ആണെന്ന് തങ്ങളുടെ അനുഭവം പലരും പങ്കുവെച്ചു. പ്രശ്നം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും വൈറസ് വ്യാപനവും ലോക്ക്ഡൗണും മൂലമാണ് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നത് എന്നുമായിരുന്നു കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.