കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെ സസ്‌പെൻഡ് ചെയ്തു. വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വെരിഫിക്കേഷനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കൊച്ചി ഹാർബർ പൊലീസ് വിജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി എതിർത്തിട്ടും കാറിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചെന്നും, സ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഇന്നലെയാണ് യുവതി ഹാർബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
പരാതി ഗൗരവമായി പരിഗണിച്ച ഡിസിപിയാണ് വിജേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് സസ്‌പെൻഷൻ ഉത്തരവിട്ടത്. ഇയാളുടെ പേരിൽ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.











Leave a Reply