ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജ്ഞിയോടൊപ്പം ചേരുവാനുള്ള ക്ഷണനം ഹാരി രാജകുമാരനും ഭാര്യ മേഗനും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഈ നീക്കത്തെ ഇരുവുടെയും രാജകുടുംബവുമായുള്ള തകർന്ന ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരവധി പേർ വിലയിരുത്തുന്നത്. 2020 ലാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും രാജ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുവാൻ തീരുമാനിച്ചത്. ഇതിനു ശേഷം ഇരുവരും തങ്ങളുടെ ഭൂരിഭാഗം സമയവും കാലിഫോർണിയയിൽ കുട്ടികളോടൊപ്പം ആയിരുന്നു ചിലവിട്ടത്. എന്നാൽ അടുത്ത സമയങ്ങളിൽ ദമ്പതികളും രാജകുടുംബവും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ നിരവധി ലക്ഷണങ്ങൾ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ദമ്പതികൾ രാജ്ഞിയെയും ചാൾസ് രാജകുമാരനെയും നെതെർലൻഡിലേക്കുള്ള യാത്രയ്ക്കിടെ രഹസ്യമായി സന്ദർശനം നടത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനു ശേഷമാണ് ഇപ്പോൾ ജൂൺ രണ്ടിന് ഹാരി രാജകുമാരനെയും ഭാര്യയെയും രാജ്ഞിയോടൊപ്പം പരമ്പരാഗതമായുള്ള ബാൽക്കണി സന്ദർശനത്തിന് ക്ഷണിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ സ്വന്തം പിതാവിനെകുറിച്ച് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളെ തുടർന്നാണ് ഹാരി രാജകുമാരനും രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

എലിസബത്ത് രാഞ്ജി പദവിയിലെത്തിയതിന്റെ എഴുപതാമത്തെ വർഷത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. എന്നാൽ ഔദ്യോഗിക പരിപാടികളിൽ ഒന്നുംതന്നെ ഹാരിക്കും ഭാര്യയ്ക്കും പങ്കാളിത്തം ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ രാജ്ഞിയുടെ ആരോഗ്യനില മോശം ആയതുകൊണ്ട് കൂടുതൽ പരിപാടികളിൽ പങ്കെടുക്കുകയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരമ്പരാഗതമായ ഈസ്റ്റർ കുർബാനയ്ക്ക് പോലും ആരോഗ്യസ്ഥിതി മോശമായത് മൂലം രാജ്ഞി പങ്കെടുത്തിരുന്നില്ല. എന്നാൽ ക്ഷണനം ലഭിച്ചെങ്കിലും ഹാരി രാജകുമാരനും ഭാര്യയും ആഘോഷങ്ങളിൽ പങ്കെടുക്കുമോ എന്നുള്ളത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ ധാരണയില്ല. ഫിലിപ്പ് രാജകുമാരന്റെ സ്മരണാർത്ഥം കഴിഞ്ഞ മാസം നടത്തിയ മെമ്മോറിയൽ ചടങ്ങിലും ഇരുവരും പങ്കെടുത്തിരുന്നില്ല.