ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വകാര്യ കാർ പാർക്കിങ്ങുകളിൽ നിരക്ക് ഈടാക്കുന്നതിൽ മാറ്റം. ശരത്കാലം മുതൽ പുതിയ പരിശീലന കോഡിൻ്റെ ഭാഗമായി, വാഹനമോടിക്കുന്നവരിൽ നിന്ന് അധിക സമയം പാർക്ക് ചെയ്‌താൽ നിരക്ക് ഈടാക്കുന്നതിന് മുമ്പ് 10 മിനിറ്റ് “ഗ്രേസ് പിരീഡ്” ഉണ്ടായിരിക്കും. എന്നാൽ നിലവിലെ ചാർജുകളെക്കാൾ ഉയർന്ന ചാർജുകളായിരിക്കും ഈടാക്കുന്നത്.

അതേസമയം സ്വകാര്യ കാർ പാർക്കിങ്ങിൽ വരുത്തിയ പുതിയ മാറ്റത്തിന് വൻ വിമർശനവുമായി മോട്ടോറിംഗ് ഓർഗനൈസേഷനുകൾ രംഗത്ത് വന്നു. ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടിയാണ് ഇതെന്ന് അധികൃതർ പറയുന്നു. ഡ്രൈവർമാരുടെ സംരക്ഷണത്തിന് സർക്കാർ നിയമനിർമ്മാണം ആവശ്യമാണെന്നും ഇവർ പറഞ്ഞു.

സ്വകാര്യ കാർ പാർക്കിങ്ങ് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും ചേർന്നാണ് പുതിയ പ്രാക്ടീസ് കോഡ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്രാക്ടീസ് കോഡിലെ 10 മിനിറ്റ് ഗ്രേസ് പിരീഡ് അനുസരിച്ച് അടച്ച തുകയ്ക്കുള്ള സമയം കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് മാത്രമേ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുകയുള്ളൂ. ഒക്ടോബറിൽ പുതിയ കോഡ് നടപ്പിലാക്കാനാണ് വ്യവസായ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. സൂപ്പർ മാർക്കറ്റുകൾക്ക് സമീപവും ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് സമീപവും സ്വകാര്യ കാർ പാർക്കിങ്ങുകൾ ഉണ്ട്.