നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി പ്രമുഖ അഭിഭാഷകന്‍ ബി.ഐ ആളൂർ ഹാജരാകും . കേസില്‍ തനിക്കായി ഹാജരാകണമെന്ന് സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് താന്‍ നേരിട്ട് സുനിയെ കാണുന്നത്.

അതേസമയം, ദിലീപിന് പള്‍സര്‍ സുനി എഴുതിയെന്ന് കരുതുന്ന കത്തില്‍ താന്‍ ഒരാഴ്ച കഴിഞ്ഞ് അഭിഭാഷകനെ മാറ്റുമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളൂരിന്റെ രംഗപ്രേവശനം കത്തിന്റെ ആധികാരികത ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഈ കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്‍സര്‍ സുനി ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചിട്ടുള്ള കോളുകള്‍ അന്വേഷണ സംഘം പരിശോധിച്ചു  വരികയാണ്.