ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മാതൃത്വ , നവജാത ശിശു സേവനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടായതായുള്ള സർക്കാർ നിയോഗിച്ച സ്വതന്ത്ര അവലോകന കമ്മറ്റിയുടെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നു . വംശീയത, സ്റ്റാഫ് ക്ഷാമം, ഉത്തരവാദിത്തക്കുറവ് എന്നിവ ഉൾപ്പെടെ ആറു പ്രധാന ഘടകങ്ങൾ “ ഈ സാഹചര്യത്തിന് വഴിവച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന കമ്മറ്റി ഇതുവരെ 8,000-ത്തിലധികം പേരിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും 400 -ലധികം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി വ്യക്തമാക്കി. അന്തിമ ശുപാർശകൾ ഏപ്രിലിൽ സമർപ്പിക്കുമെന്നാണ് അറിയിപ്പ്.

മതിയായ ജീവനക്കാരുടെ അഭാവം കാരണം ആന്റിനേറ്റൽ വാർഡുകളും പ്രസവ യൂണിറ്റുകളും അമിതഭാരത്തിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു . കാത്തിരുപ്പ് സമയം കൂടുതൽ , സുരക്ഷാ മാനദണ്ഡങ്ങളിലെ കുറവ് , കമ്മ്യൂണിറ്റി മിഡ്‌വൈഫുമാരെ പ്രസവ യൂണിറ്റുകളിൽ വിന്യസിക്കൽ തുടങ്ങിയ നടപടികൾ രോഗിസുരക്ഷയെ ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. പ്രസവവിദഗ്ധരും മിഡ്‌വൈഫുമാരും തമ്മിലുള്ള മോശം ബന്ധം, മുതിർന്ന ഡോക്ടർമാരുടെ വംശീയവും പീഡനപരവുമായ പെരുമാറ്റം എന്നിവ മാനേജ്മെന്റ് ഫലപ്രദമായി കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഘടനാപരമായ വംശീയത മൂലം കറുത്തവംശജരും ഏഷ്യൻ പശ്ചാത്തലത്തിലുള്ളവരുമായ സ്ത്രീകൾക്കും പിന്നോക്ക പ്രദേശങ്ങളിലുള്ളവർക്കും കൂടുതൽ അപകടസാധ്യതയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞ് മരിക്കുകയോ ഗുരുതരമായ അപകടം സംഭവിക്കുകയോ ചെയ്യുമ്പോൾ അനുഭാവ പൂർണമായ പെരുമാറ്റമോ കരുണയോ കുറവാണെന്നും ആണ് റിപ്പോർട്ട് പറയുന്നത്. എൻഎച്ച്എസ് ട്രസ്റ്റുകളിലെ മാതൃത്വ സേവന വീഴ്ചകൾ വർഷങ്ങളായി പുറത്തുകൊണ്ടുവരുന്ന ബിബിസി 2021-ൽ വെർതിംഗ് ആശുപത്രിയിൽ 14 ദിവസം പ്രായമായ ഓർലാൻഡോ ഡേവിസ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബങ്ങൾ നിയമാനുസൃത സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് (Wes Streeting) അന്തിമ ശുപാർശകൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. മാതൃത്വ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും അതിന്റെ രൂപീകരണം വൈകുന്നതിൽ വിമർശനം ശക്തമാണ്.











Leave a Reply