ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോയ്ക്കടുത്തുള്ള കൂൾപോർട്ടിലുള്ള യുകെയുടെ ആണവായുധ താവളത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ചോർന്നതായുള്ള വിവരങ്ങൾ പുറത്ത്. ആണവായുധ താവളത്തിൽ റേഡിയോ ആക്ടീവ് വെള്ളം മോശം അറ്റകുറ്റപ്പണികൾ കാരണം പഴയ പൈപ്പുകൾ ആവർത്തിച്ച് പൊട്ടിയതിനെ തുടർന്നാണ് കടലിലേക്ക് ചോർന്നത്. ബേസിലെ പകുതിയോളം ഘടകങ്ങൾ അവയുടെ രൂപകൽപന കാലാവധി കഴിഞ്ഞതാണെന്ന് സ്കോട്ടിഷ് പരിസ്ഥിതി സംരക്ഷണ ഏജൻസി (സെപ) കണ്ടെത്തി.
സമീപത്തുള്ള ഫാസ്‌ലെയ്‌നിൽ ആസ്ഥാനമായുള്ള റോയൽ നേവിയുടെ ട്രൈഡന്റ് അന്തർവാഹിനി കപ്പലിനായി ആണവ വാർഹെഡുകൾ സൂക്ഷിക്കുന്ന കൂൾപോർട്ട് ആയുധ ഡിപ്പോ, സിവിലിയൻ മലിനീകരണ നിയമങ്ങളിൽ നിന്ന് സൈനിക ഇളവ് നൽകിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ 2010 ലും 2019 ൽ രണ്ടുതവണയും പൈപ്പ് പൊട്ടിത്തെറിച്ചതായി സെപയുടെ ഫയലുകൾ കാണിക്കുന്നു. റേഡിയേഷൻ വളരെ കുറവായ ഘടകങ്ങളാണ് ചോർന്നതെന്ന് സെപ പറയുന്നു. അതോടൊപ്പം പ്രതിരോധ മന്ത്രാലയത്തിൻെറ സൂക്ഷ്‌മത കുറവും പരിഹാര നടപടികൾക്കായുള്ള താമസത്തേയും സെപ വിമർശിച്ചു.
2020 മാർച്ചിൽ, കൂടുതൽ ചോർച്ചകൾ തടയുന്നതിന് 23 നടപടികൾ പ്രതിരോധ മന്ത്രാലയം വാഗ്ദാനം ചെയ്‌തിരുന്നു. ഈ സമയം മോശം ആശയവിനിമയം, അപകട നിയന്ത്രണത്തിലെ വീഴ്ചകൾ എന്നിവ മന്ത്രാലയം സമ്മതിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾക്ക് വിപരീതമായി 2021 ൽ കൂടുതൽ പൈപ്പ് പൊട്ടിത്തെറികൾ ഉണ്ടായി. 2022 ഓടെ വാഗ്ദാനം ചെയ്ത പരിഹാരങ്ങൾ പൂർത്തിയാക്കുന്നതിലെ കാലതാമസവും ഇവ നോക്കി പരിപാലിക്കുന്നതിലുള്ള പിഴവുകളും സെപയുടെ ശ്രദ്ധയിൽ പെട്ടു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
Leave a Reply