സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വര്‍ഗീയ പരാമര്‍ശം നിറഞ്ഞ അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ അഭ്യര്‍ഥിച്ചു. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അഭ്യര്‍ത്ഥ.

‘മോഡി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം, ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് 18 വയസാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം.