റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 451 റണ്‍സിനെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നല്ല തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 67 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്നാമനായി കോഹ്‍ലിക്ക് പകരം ചേതേശ്വര്‍ പൂജാരയാണ് ക്രീസിലെത്തിയത്. ഇന്നലെ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ കോഹ്‌ലി ഇന്നും ഫീല്‍ഡില്‍ ഇറങ്ങിയിരുന്നില്ല.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോര്‍ നല്‍കിയത്. മാക്സ്‌വെല്‍ 104ഉം മാത്യു വെയ്ഡ് 37ഉം ഒക്കീഫി 25ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.