ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സെപ്റ്റംബറിലും വീട് വില ഉയർന്നുവെന്ന മുന്നറിയിപ്പുമായി നേഷൻവൈഡ്. കഴിഞ്ഞ അഞ്ചു മാസങ്ങളായി വീട് വിലയിലെ ഉയർച്ച പത്തു ശതമാനത്തിന് മുകളിലാണ്. സെപ്റ്റംബറിലെ വിലകൾ കഴിഞ്ഞ വർഷത്തേക്കാൾ പത്തു ശതമാനം ഉയർന്നു നിൽക്കുന്നു. ഓഗസ്റ്റിൽ ഇത് 11 ശതമാനം ആയിരുന്നു. വെയിൽസിലെയും വടക്കൻ അയർലണ്ടിലെയും സമീപകാല പ്രവർത്തനങ്ങളാണ് വില ഉയരാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ വീടിന് ഇപ്പോൾ 248,742 പൗണ്ട് ആണ് വില. വീട് വില വർദ്ധിക്കുന്നത് ആദ്യമായി വാങ്ങുന്നവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലാൻഡ് രജിസ്ട്രിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റിച്ച്മണ്ട്ഷയറിൽ വസ്തുവില 29% വർദ്ധിച്ചു. ബ്രിട്ടനിലെ വേഗതയേറിയ വളർച്ചയാണിത്.

യുകെയിലെ മറ്റ് മനോഹരമായ ഗ്രാമപ്രദേശങ്ങളിലും ഭവന വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെർബിഷയർ ഡെയ്ൽസ്, നോർത്ത് നോർഫോക്ക്, കോട്സ്വോൾഡ്സ് എന്നിവിടങ്ങളിലെല്ലാം ഒരു വർഷത്തിനുള്ളിൽ സ്വത്തിന്റെ മൂല്യം 20% ത്തിൽ അധികം വർദ്ധിച്ചു. വിനോദസഞ്ചാര മേഖലകളിൽ വീടുകളുടെ വില മൂന്ന് മടങ്ങ് അധികം ഉയർന്നുവെന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഇന്ന് മുതൽ സാധാരണ നിലയിലേയ്ക്ക് മടങ്ങും. സമയപരിധിക്ക് മുമ്പ് വാങ്ങലുകൾ പൂർത്തിയാക്കാൻ ശ്രമം നടത്തിയതിനാൽ ജൂണിൽ ധാരാളം വില്പന നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.