ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ നല്ലൊരു ശതമാനം മലയാളികൾ ആണ്. ഇന്ത്യ, നൈജീരിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്.


കെയർ മേഖല പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തിയിരുന്ന മേഖലയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ പുരുഷന്മാരാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ഏകദേശം 21 ശതമാനം പുരുഷന്മാരാണെന്ന് ചുരുക്കം. സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഏത് മേഖലയിൽ ആണ് തങ്ങളുടെ വിദ്യാഭ്യാസം എങ്കിലും കെയർ മേഖലയിൽ ജോലി കണ്ടെത്തി യുകെയിൽ പെർമനന്റ് റെസിഡൻസ് വിസ ലഭിക്കാനായി പരിശ്രമിക്കുന്നു. ഇത് മേഖലയിൽ കൂടുതൽ പുരുഷന്മാർ എത്തിച്ചേരാൻ കാരണമായിട്ടുണ്ട്.


ഒരു കെയർ വർക്കറുടെ ശരാശരി വേതനം മണിക്കൂറിന് 11.58 പൗണ്ട് ആണ്. ഇത് ദേശീയ മിനിമം വേതനത്തേക്കാൾ 14 p കൂടുതലും. എന്നാൽ മറ്റ് പല തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കെയർ മേഖലയിലെ വേതനം കുറവാണെന്ന് പല മലയാളികളും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ കഴിഞ്ഞവർഷം ഏകദേശം നാലിലൊന്ന് ജീവനക്കാർ ഈ മേഖലയിലെ ജോലി ഉപേക്ഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. പല പുരുഷ കുടിയേറ്റക്കാരും ഒരു ജോലി ലഭിക്കാനായിട്ടാണ് കെയർ മേഖലയെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വർഷം 165,000 അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റുകളാണ് ഈ മേഖലയിൽ നടന്നത്. അതേ സമയം കെയർ മേഖലയിലെ ബ്രിട്ടീഷുകാരുടെ എണ്ണം 30,000 ആയി കുറഞ്ഞു.