ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബർ പാർട്ടി സർക്കാരിൻറെ ബഡ്ജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് ഇന്ന് നടത്തും. എൻഎച്ച്എസ്, സ്കൂൾ, പോലീസ്, മറ്റ് പൊതു സേവനങ്ങൾ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഉണ്ടാകുന്നത്. ഊർജ്ജം, ഗതാഗത പദ്ധതികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 113 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികൾക്ക് ബുധനാഴ്ചത്തെ പ്രസംഗത്തിൽ ചാൻസലർ ഊന്നൽ നൽകും.
ചില സർക്കാർ വകുപ്പുകൾക്ക് അനുവദിക്കുന്ന തുകയിൽ വെട്ടികുറവുകൾ വരാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ പ്രതിരോധ ബഡ്ജറ്റുകൾക്ക് കൂടുതൽ പണം കണ്ടെത്തണം എന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ആണ് ചാൻസിലർ നടത്തുക എന്നാണ് കരുതപ്പെടുന്നത്. സർക്കാരിൻറെ കാലാവധി തീരാനുള്ള അടുത്ത വർഷത്തിലേയ്ക്കുള്ള ദൈനംദിന ചിലവുകളുടെയും നിക്ഷേപ ബഡ്ജറ്റുകളുടെയും രൂപരേഖ ചാൻസിലർ ഇന്ന് അവതരിപ്പിക്കുന്നത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കും.
ഇന്നത്തെ പ്രഖ്യാപനങ്ങൾ യുകെ മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന എൻഎച്ച്എസിന് എത്രമാത്രം പണം നീക്കിയിരിപ്പ് ഉണ്ടാക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് എത്ര പണം നൽകണമെന്ന് തീരുമാനിക്കുന്നത് ചെലവ് അവലോകനത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (IFS) തിങ്ക് ടാങ്ക് പറഞ്ഞു . എൻഎച്ച്എസ്സിന് അനുവദിക്കുന്ന ഫണ്ട് വളരെ കുറവാണെങ്കിൽ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നതിന് തടസ്സമാകും. അത് മലയാളികൾ ഉൾപ്പെടെ എൻഎച്ച്എസിൽ ജോലി ചെയ്യുന്നവരെയും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തിരിച്ചടിയാകും. എൻ എച്ച് എസ് ഫണ്ടിംഗിൽ വലിയ വർദ്ധനവ് മറ്റ് വകുപ്പുകൾക്കുള്ള റിയൽ-ടേം വെട്ടിക്കുറയ്ക്കലോ അല്ലെങ്കിൽ ഈ ശരത്കാല ബജറ്റിൽ കൂടുതൽ നികുതി വർദ്ധനവിനെ കാരണമാകുമെന്ന് ഐ എഫ് എസ് മുന്നറിയിപ്പ് നൽകി.
Leave a Reply