ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കിയതിൻെറ ആത്മവിശ്വാസത്തിലാണ് ബ്രിട്ടൺ. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നുണ്ട്. മുൻഗണന ക്രമത്തിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന അഭിപ്രായവുമായി ടോറി എംപി മാർ രംഗത്തുവന്നിരുന്നു. ഇരുപത്തിരണ്ടാം തീയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തീയതിയെക്കാളും പ്രാധാന്യമർഹിക്കുന്നത് വിവരങ്ങൾ ശരിയായ രീതിയിൽ ശാസ്ത്രീയ വിശകലനം ചെയ്ത് തീരുമാനം എടുക്കുന്നതിനായിരുക്കും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന അപകടകാരികളായേക്കാവുന്ന പുതിയ കൊറോണ വൈറസിൻെറ കണ്ടെത്തൽ പ്രശ്നം വീണ്ടും സങ്കീർണ്ണമാകുമോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും പ്രതിരോധ കുത്തിവെയ്പ്പുകൾ നിഷ്ക്രീയമാക്കാനുള്ള ശേഷി രൂപമാറ്റം വന്ന വൈറസിനുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ നീങ്ങാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഇന്നലെ യുകെയിൽ 738 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 12718 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.