ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലെ പ്രധാന മതവിഭാഗങ്ങൾ ബാല ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഞെട്ടിക്കുന്ന വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്‌. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില മതസംഘടനകൾ ബാല പീഡനങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ വീഴ്ച വരുത്തിയെന്ന് ഇൻഡിപെൻഡന്റ് ഇൻക്വയറി ഇന്റു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐഐസിഎസ്എ) നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞു. ക്രിസ്തുമതം, ഓർത്തഡോക്സ് ജൂതമതം, ഇസ്ലാം എന്നിവ ഉൾപ്പെടെ 38 വിഭാഗങ്ങളിൽ നിന്നുള്ള തെളിവുകൾ പരിശോധിച്ചിരുന്നു. പ്രശസ്തി സംരക്ഷിക്കാനായി ലൈംഗിക ചൂഷണം റിപ്പോർട്ട്‌ ചെയ്യാൻ മതനേതാക്കൾ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മതനേതാക്കൾ ഇരകളെ കുറ്റപ്പെടുത്തിയെന്നും ആരോപണങ്ങളോട് പ്രതികരിക്കുമ്പോൾ മതപരമായ സിദ്ധാന്തത്തെ ആശ്രയിച്ചിരുന്നുവെന്നും അതിൽ പറയുന്നു.

പല മതവിഭാഗങ്ങളും കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. മതനേതാക്കളുടെ അധികാര ദുർവിനിയോഗം, പുരുഷാധിപത്യം, ലൈംഗികതയുടെ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നില്ല, ഇരയെ കുറ്റപ്പെടുത്തൽ തുടങ്ങിയവ സംഭവിക്കുന്നുണ്ട്. മറ്റേതൊരു വിഭാഗത്തേക്കാളും ഇംഗ്ലണ്ടിലും വെയിൽസിലും 131,700 അംഗങ്ങളുള്ള ‘യഹോവ സാക്ഷികളെ’ക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. സംഘടന ബാലപീഡനം മറച്ചുവച്ചതായി ആരോപിക്കപ്പെട്ടു. 10 വർഷത്തിനുള്ളിൽ ബ്രാഞ്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്തത് 67 കേസുകൾ മാത്രമാണ്.

എല്ലാ ആരോപണങ്ങളും പോലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന നയങ്ങൾ ഈ മതവിഭാഗത്തിനുണ്ടെങ്കിലും യാഥാർഥ്യം അറിയിക്കുന്നതിൽ അവർ പരാജയപ്പെട്ടതായി ഐഐസിഎസ്എ പറഞ്ഞു. മതസംഘടനകൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അഭിഭാഷകൻ റിച്ചാർഡ് സ്കോറർ പറഞ്ഞു. മതവിഭാഗങ്ങൾ ഇപ്പോഴും നീതിക്കുവേണ്ടി നിലകൊള്ളുന്നില്ലെന്നും റിപ്പോർട്ടിൽ നിന്നുള്ള ആദ്യ സൂചനകളിൽ ഇത് വ്യക്തമാണെന്നും മെത്തഡിസ്റ്റ് ചർച്ച് കോൺഫറൻസ് സെക്രട്ടറി റവ.ഡോ.ജോനാഥൻ ഹസ്റ്റ്ലർ പറഞ്ഞു.