ന്യൂസ് ഡെസ്ക്, മലയാളം യുകെ
പിറവം സ്വദേശിയായ മലയാളി നേഴ്സ് യുകെയിൽ മരണമടഞ്ഞത് പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ ആണെന്ന് പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഗാർഹിക പീഡനത്തിൽ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത എൽദോ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണം സംഭവിച്ചതായുള്ള വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. നാളുകൾക്കു മുൻപ് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് ദിവസങ്ങളായി ജയിലിലായിരുന്നു. ജയിലിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് മരിച്ചത്. മണീട് ഗവൺമെൻറ് എൽപി സ്കൂളിന് സമീപമാണ് എൽദോസിൻ്റെ കുടുംബവീട്. എന്നാൽ ഇത്ര നാളായിട്ടും എൽദോ എന്തുകൊണ്ട് ജയിലിൽ കഴിയേണ്ടി വന്നു എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം ഗാർഹിക പീഡന പരാതികളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർ മാറി താമസിച്ചാൽ കടുത്ത നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് പതിവ്. എൽദോയുടെ കാര്യത്തിൽ കാര്യമായ ഇടപെടലുകളും നിയമസഹായവും യുവാവിന് ലഭിച്ചില്ലെന്ന വസ്തുതയിലേയ്ക്കാണ് ഈ ദാരുണ സംഭവം വിരൽചൂണ്ടുന്നത്.
കുടുംബവഴക്കിനെ തുടർന്നുള്ള കലഹം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്ക് ആണ് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. എൽദോസിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരണം. ജൂൺ 5 – ന് ഓക്സ്ഫോർഡിൽ വച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. ഇതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Leave a Reply