ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച വാതുവെപ്പ് കേസിൽ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ പ്രൊട്ടക്ഷൻ ഓഫീസർ അറസ്റ്റിലായി . തുടർന്ന് ഇയാളെ അദ്ദേഹത്തിൻറെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നു. ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന സംഭവങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


മന്ത്രിമാരായ വിഐപികൾക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും വ്യക്തിപരമായ അടുത്ത സംരക്ഷണം നൽകുന്ന മെറ്റ്‌സ് റോയൽറ്റി ആൻഡ് സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷൻ (RaSP) കമാൻഡിലെ അംഗമാണ് ഈ ഉദ്യോഗസ്ഥൻ. നേരത്തെ സുനകിൻ്റെ ക്ലോസ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ പെട്ട പോലീസ് കോൺസ്റ്റബിളിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുന്നതായി ഗാംബ്ലിംഗ് കമ്മീഷൻ ജൂൺ 14 വെള്ളിയാഴ്ചയാണ് മെറ്റ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.


തുടർച്ചയായി പുറത്തുവരുന്ന സർവേ റിപ്പോർട്ടുകളിൽ ലേബർ പാർട്ടി വൻ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടി നൽകി വാതുവെപ്പ് വിവാദം പുറത്തുവന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഞെട്ടിച്ചാണ് ജൂലൈ 4- ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഋഷി സുനക് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഈ വിവരങ്ങൾ ചൂതാട്ടത്തിനായി ഉപയോഗിച്ചിരിക്കാമെന്ന ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.