ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെയും മറ്റൊരു നയതന്ത്രജ്ഞൻ്റെ ഭാര്യയെയും ആണ് പുറത്താക്കിയത്. യുകെയും റഷ്യയും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിൻറെ ഏറ്റവും പുതിയ സംഭവ വികാസമാണ് നയതന്ത്രജ്ഞന്മാരെ പുറത്താക്കിയ നടപടി.
രാജ്യത്തിനെതിരായി പ്രവർത്തിച്ചു എന്ന ആരോപണം ഉയർത്തിയാണ് രണ്ട് പേർക്കെതിരെ നടപടി എടുത്തത്. കൂടാതെ അവരുടെ ആക്രിഡിയേഷൻ എടുത്തു കളയുകയും ചെയ്തു. ഞങ്ങളുടെ സ്റ്റാഫിനെതിരെ റഷ്യ ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ല എന്ന് ആണ് യുകെ വിദേശകാര്യ ഓഫീസ് പ്രസ്തുത സംഭവങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞമാസം യുകെ ഒരു റഷ്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു. ഇതിനു മുൻപ് 2024 നവംബറിൽ റഷ്യ ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ പുറത്താക്കിയതിന് മറുപടിയായാണ് യുകെയുടെ നടപടിയെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്. ചാരവൃത്തി ആരോപിച്ച് മോസ്‌കോയിൽ കഴിഞ്ഞ വർഷം മാത്രം ഏഴ് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ റഷ്യയുടെ ആരോപണങ്ങളെ യുകെ നിഷേധിച്ചിരുന്നു. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയും വഷളായതിന് കാരണം. യുദ്ധത്തിൻ്റെ തുടക്കം മുതൽ ഉക്രെയിന് അചഞ്ചലമായ പിൻതുണയാണ് യുകെയുടെ ഭാഗത്തുനിന്ന് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം ശീതയുദ്ധ കാലത്തേക്കാളും മോശമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply