ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള ഇന്ത്യയുടെ റുസ്റ്റോം-2 ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആര്‍ഡിഒ ആണ് പുതിയ ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയ ഉയരത്തില്‍ പറക്കുകയും ദീര്‍ഘ ദൂര ആക്രമണങ്ങള്‍ പൈലറ്റിന്റെ സഹായമില്ലാതെ നടത്താന്‍ കഴിവുള്ളതാണ് റുസ്റ്റോം-2. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ചാലക്കരെയിലാണ് ഡ്രോണിന്റെ ആദ്യ പരീക്ഷണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ഭാഗമായിട്ടുള്ള പ്രഡേറ്റര്‍ ഡ്രോണുകളുടെ മാതൃകയിലാണ് റുസ്‌റ്റോം-2 നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്താന്‍ സൈന്യത്തെ സഹായിക്കാന്‍ കഴിവുള്ള ഡ്രോണിന് 24 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിത്രദുര്‍ഗ്ഗയിലെ ചാലക്കരെയില്‍ നടന്ന പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡ്രോണിന്റെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചാണ് പരീക്ഷിക്കപ്പെട്ടത്. പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. മുഴുവന്‍ പാരമീറ്ററുകളും സാധാരണഗതിയിലായിരുന്നെന്നും ദി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

റുസ്റ്റോം-2 വ്യത്യസ്തമായ ഉപകരണങ്ങളെ വഹിക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. സിന്തറ്റിക് അപ്പര്‍ച്ചേര്‍ റഡാര്‍, ഇലക്ട്രോണിക് ഇന്‍ലിജന്‍സ് സിസ്റ്റം കൂടാതെ സാഹചര്യത്തിന് അനുസരിച്ചുള്ള ഇതര ഉപകരണങ്ങളും വഹിക്കാന്‍ ഡ്രോണിന് കഴിവുണ്ട്. ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്താനും ശക്തമായി നിരീക്ഷണം സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായകമായ റുസ്‌റ്റോം-2 ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകും. ഇരട്ട എഞ്ചിന്‍ സംവിധാനമാണ് പുതിയ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത. ഒരുപാട് സമയം നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള റുസ്റ്റോം-2 ന് ദീര്‍ഘദൂര നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. കൂടാതെ ആക്രമണങ്ങള്‍ നടത്താനും ഇവയ്ക്ക് കഴിയും. 20 മീറ്റര്‍ വിംഗ്‌സ്പാനുള്ള ഡ്രോണിന് 24 മുതല്‍ 30 മണിക്കൂര്‍ വരെ നിര്‍ത്താതെ പ്രവര്‍ത്തിക്കാന്‍ കഴിയും. പുതിയ ഡ്രോണിന് ടേക്ക് ഓഫ് ചെയ്യാനായി ചെറിയ റണ്‍വേ ആവശ്യമാണ് സാധാരണ ഡ്രോണുകള്‍ക്ക് ഇത്തരം റണ്‍വേയുടെ ആവശ്യമുണ്ടാകാറില്ല. ഈ പ്രത്യേകത ഡ്രോണിനെ കൂടുതല്‍ മികച്ചതാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമിക്കേണ്ട വസ്തുവിനെയോ പ്രതലത്തെയോ തിരിച്ചറിഞ്ഞാല്‍ ലേസര്‍ ഡെസിഗ്നേറ്റര്‍ ഉപയോഗിച്ച് മറ്റു വ്യോമ ആക്രമണങ്ങള്‍ക്ക് സൂചന നല്‍കാനും അല്ലെങ്കില്‍ സ്വയം മിസേല്‍ ആക്രമണം നടത്താനും ഇവയ്ക്ക് കഴിയും. റുസ്‌റ്റോം-1 അപേക്ഷിച്ച് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കന്‍ഡ്രോള്‍, നാവികേഷന്‍ സിസ്റ്റം, കമ്യൂണിക്കേഷന്‍ ഇന്‍ലിജന്‍സ്, മീഡിയം ആന്റ് ലോങ് റേഞ്ച് ഇലക്ട്രോ-ഒപ്റ്റിക് പേലോഡ്‌സ് കൂടാതെ മേഘങ്ങള്‍ക്കിടയിലൂടെ പോലും കാഴ്ച്ച സാധ്യമാക്കുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ സംവിധാനങ്ങളും റുസ്റ്റോം-2വിന്റെ പ്രത്യേകതകളാണ്. ഇന്ത്യന്‍ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ഐഎഎഫ് എന്നിവര്‍ പുതിയ ഡ്രോണിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കുറച്ചു കൂടി അഡ്വാന്‍സ്ഡ് ഫ്‌ളൈറ്റ് ടെസ്റ്റുകള്‍ക്ക് റുസ്റ്റോം-2 വിധേയമാകേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.