മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി.
മുപ്പത്തിരണ്ടുകാരനായ ദേബ് കുമാറാണ് പശ്ചിമ ബംഗാളില്‍ അറസ്റ്റിലായത്. സാറയെ വീട്ടിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചായിരുന്നു ദേബ് കുമാര്‍ ശല്യം ചെയ്തിരുന്നത്. സാറയോട് പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

ബാന്ദ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വകാര്യ ഡയറിയില്‍ സാറയെ വിവാഹം ചെയ്യണമെന്നൊക്കെയുള്ള കാര്യങ്ങള്‍ എഴുതിയിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. കോളേജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച ദേബ്കുമാറിന്റെ മാനസികനില തകരാറിലാണെന്നാണ് ഇയാളുടെ വീട്ടുകാരുടെ വാദം.
മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തി സച്ചിന്റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെടുത്തത് എങ്ങനെയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.