കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ ലഭിക്കേണ്ടതുണ്ടെന്നും ഈ വിഷയം മുന്നണി യോഗത്തിൽ ഉന്നയിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ മത്സരിക്കാനുള്ള ആഗ്രഹം പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, അവരുടെ മനസ്സ് ഇപ്പോഴും യുഡിഎഫിനൊപ്പമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള തീരുമാനം കോൺഗ്രസിന് തന്നെ എടുക്കാമെന്നും ലീഗിന് പ്രത്യേക നിർദ്ദേശങ്ങളില്ലെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ചില സീറ്റുകൾ വിട്ടുനൽകണമെന്ന ആവശ്യം അണികൾക്കിടയിൽ ഉണ്ടെന്നും ഇത് ചർച്ചയിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി. എല്ലാ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമോയെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്നും, ഇത്തവണ വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞാലിക്കുട്ടി തന്നെ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുമെന്നും വെൽഫെയർ പാർട്ടിയുമായി മുന്നണിക്ക് ബന്ധമില്ലെങ്കിലും അവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും തങ്ങൾ പറഞ്ഞു. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന ആത്മവിശ്വാസവും സാദിഖ് അലി തങ്ങൾ പറഞ്ഞു.











Leave a Reply