ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാധനങ്ങളുടെ വില തുടർച്ചയായി വർധിക്കുന്നുവെന്ന പരാതികൾക്ക് ഇടയിൽ വെണ്ണയുടെയും ബ്രെഡിന്റെയും വില കുറച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ സെയിൻസ്ബറി രംഗത്ത്. ചൊവ്വാഴ്ച മുതൽ 250 ഗ്രാം പായ്ക്കറ്റുകളുടെ വെണ്ണയ്ക്ക് 1.99 പൗണ്ടിൽ നിന്ന് 1.89 പൗണ്ടായി വില കുറച്ചിട്ടുണ്ട്. ടെസ്‌കോയും ആൽഡിയും ലിഡലും ബുധനാഴ്ചയോടെ സെയിൻസ്ബറിയുടെ നടപടി പിന്തുടർന്നു. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്തവില കുറയുകയാണെങ്കിലും, യുകെയിലെ ഭക്ഷ്യവിലപ്പെരുപ്പം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ. ഇത് പൊതുവിലക്കയറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു. മൊത്തവ്യാപാര വിലയിൽ സൂപ്പർമാർക്കറ്റുകൾക്ക് സാധനം വില്പന ചെയ്യാത്തതിനെ തുടർന്ന് കനത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ മാസത്തോടെ പണപ്പെരുപ്പം 10 ശതമാനത്തിൽ താഴെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുതിച്ചുയരുന്ന ഭക്ഷ്യ വിലകൾ പണപ്പെരുപ്പം വർദ്ധിപ്പിച്ചു എന്നുള്ളതാണ് യാഥാർഥ്യം. ആഗോള തലത്തിൽ ഭക്ഷ്യവില കുതിച്ചുയരുകയാണ്. സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് പല സാധനങ്ങളുടെയും വില. ഭക്ഷ്യ വില വർദ്ധനവ് പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമിത ലാഭത്തിനായി കുത്തനെ വില വർധിപ്പിക്കുന്ന വ്യാപാരികളും ഇക്കൂട്ടത്തിൽ ഉണ്ട്.

ഇതേ തുടർന്ന് നടത്തിയ വിശദമായ ചർച്ചയിലാണ് വെണ്ണയ്ക്കും ബ്രെഡിനും വില കുറയ്ക്കാൻ സെയിൻസ്ബറി തീരുമാനം എടുത്തത്. സ്വന്തം ബ്രാൻഡ് ബ്രെഡിന്റെ വില 85 പൈസയിൽ നിന്ന് 75 പൈസയായി കുറയ്ക്കുകയാണെന്ന് സെയിൻസ്ബറി പറഞ്ഞു. മൊത്തവില കുറയാൻ തുടങ്ങിയതിനാൽ ബ്രെഡ്, വെണ്ണ എന്നിവയുടെ വിലയിൽ കുറവ് വരുത്താൻ കഴിഞ്ഞതായി സൂപ്പർമാർക്കറ്റ് പറഞ്ഞു. ‘വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായിട്ടേ ഉപഭോക്താക്കൾക്കും സാധനം വിൽക്കാൻ കഴിയൂ. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് അതുകൊണ്ടാണ് വില കുറച്ച് വില്പന നടത്താൻ തീരുമാനിച്ചത് ‘- സൂപ്പർ മാർക്കറ്റ് പ്രതിനിധികൾ പറഞ്ഞു.