ബിജു ഗോപിനാഥ്

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതാണ്ട് മുഴുവൻ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാൻ കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിൽ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എൽഡിഎഫിന്റെ നേത്രത്വത്തിൽ ജനകീയപ്രതിരോധത്തിൽ അണിനിരക്കുന്നത്. ഈ ജനകീയപ്രതിരോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളിൽ ഇടത്‌പക്ഷ കലാസാംസ്കാരികസംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തകർ പ്ലക്കാർഡുൾ ഏന്തി അണിചേർന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകൾ ആണ് പ്രവാസി മലയാളികൾ സമരവേദിയാക്കിയത് .

ഇന്നുവരെ കാണാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ നാലര വർഷമായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയും , സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ , സർക്കാർ ആശുപത്രികൾ തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും അവശവിഭാഗങ്ങൾക്കുള്ള പെൻഷൻ മുടങ്ങാതെ വീടുകളിൽ എത്തിച്ചും കോവിഡ് കാലത്ത് എല്ലാ വീടുകളിലും സൗജന്യമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും ആരും പട്ടിണി കിടക്കില്ല എന്ന് ഉറപ്പു വരുത്തിയ , ലോകത്തിനാകമാനം മാതൃകയായ സർക്കാരാണ് കേരളത്തിലേത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളം കാഴ്ചവെക്കുന്ന ഇടതുപക്ഷ ബദൽ വികസനമാതൃക കേന്ദ്രത്തിലുള്ള മോദി സർക്കാരിനെയും അതിനു നേത്രത്വം നൽകുന്ന സംഘപരിവാർ ശക്തികളെയും അവരെ ഭരണത്തിലേറാൻ സഹായിച്ച അദാനി അംബാനി തുടങ്ങിയ കുത്തകമുതലാളിമാരെയും വിളറിപിടിപ്പിച്ചിട്ടുണ്ട്.

ഈ സർക്കാരിനെ അട്ടിമറിക്കാനാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംഘ്പരിവാർശക്തികൾ നടത്തുന്നത്. അധികാരക്കൊതി മൂലം തങ്ങളുടെ കേന്ദ്രനേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ബിജെപിയുടെ ഈ ശ്രമങ്ങളെ പിന്തുണക്കുകയാണ്.

കേരളത്തിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കാനുള്ള എൽഡിഎഫ് ജനകീയപ്രതിരോധത്തിൽ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.