വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി കുടുംബം. തങ്ങള്‍ ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം സമ്മതിച്ചതോടെ കോടതി വധ ശിക്ഷ റദ്ദാക്കി. മാപ്പ് നല്‍കുന്നുവെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ അബ്ദുള്‍ റഹീമിന്റെ ജാമ്യം ഉടനെ സാധ്യമാകും.

കൊല്ലപ്പെട്ട അനസ് അല്‍ ശഹ്റിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ട പതിനഞ്ച് മില്യന്‍ റിയാല്‍ (34 കോടി രൂപ) നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. റഹീമിന് മാപ്പു നല്‍കാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയില്‍ എത്തി ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്റെ കുടുംബം എത്തിയിരുന്നില്ല. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റി വെച്ചത്.

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച പണം കഴിഞ്ഞ മാസം തന്നെ കൈമാറിയിരുന്നു. ജയില്‍ മോചിതനായ ഉടനെ തന്നെ അബ്ദുള്‍ റഹീമിനെ കോഴിക്കോടേക്ക് അയക്കും. ലോകത്താകെയുള്ള മലയാളികള്‍ ഒന്നിച്ചാണ് ദയാധനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചത്.

ബ്ലഡ് മണി നല്‍കുന്നതിനായി നിശ്ചയിച്ചിരുന്നതിന് മൂന്ന് ദിവസം മുമ്പേയാണ് റഹിം നിയമസഹായ സമിതിയുടെ ധനസമാഹരണ യജ്ഞം പൂര്‍ത്തിയായത്. 2006 ല്‍ 15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ ശഹ്‌റി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് സൗദി കോടതി വധ ശിക്ഷ വിധിച്ചിരുന്നത്.