ഒമ്പത് സ്‌കൂള്‍ കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി നേതാവുമായ നേതാവ് മനോജ് ഭാട്ടിയ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഡ്രൈവറുടെ കൂടെ ഓടി രക്ഷപ്പെട്ടു.

ബീഹാറിലെ മുസഫര്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. മനോജ് ഭാട്ടിയ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. വാഹനം കുട്ടികള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ആവശ്യപ്പെട്ടു.

കുട്ടികളെ കൊലപ്പെടുത്തിയ സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വളരെ കുറഞ്ഞ നടപടി മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. പോലീസില്‍ കീഴടങ്ങയിതിനു ശേഷം ദേവാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.