ആന്‍റണി ജോണ്‍, തിരുവന്തപുരം
അമ്പത്താറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാനം സാക്ഷിയായി. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിരാഹാരത്തിനും സംസ്ഥാന സമ്മേളനങ്ങള്‍ക്കും ഒടുവില്‍ പല പേരിലുള്ള കേരള യാത്രകള്‍ക്കും സാക്ഷിയായ തിരുവനന്തപുരം ഇക്കുറി ഭാവി തലമുറകളുടെ കലോത്സവത്തിനു സാക്ഷിയായി. ജനപങ്കാളിത്തം കൊണ്ടും അപ്പീലുകൊണ്ടും ശ്രദ്ധേയമായ കലോത്സവം ഇത്തവണ ജഡ്ജിനെ അയോഗ്യനാക്കുന്ന അവസ്ഥ വരെയെത്തി. ഈ ബഹളത്തിനിടയിലും 919 പോയിന്റ് നേടി കോഴിക്കോട് പത്താം തവണയും കിരീടം ചൂടിയപ്പോള്‍ വെറും 7 പോയിന്റിന്റെ വ്യത്യാസത്തില്‍ പാലക്കാട് തൊട്ടു പിറകിലെത്തി. 908 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും. വെറും 11 പോയിന്റിന്റെ വ്യത്യസത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ മത്സരിച്ചപ്പോള്‍ ആതിഥേയരായ തിരുവനംന്തപുരം ഒമ്പതാം സ്ഥാനത്തുമെത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 416 പോയിന്റും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 503 പോയിന്റുമാണ് ലഭിച്ചത്. എന്നാല്‍ എറണാകുളത്തിനും ഈ വിഭാഗത്തില്‍ 503 പോയിന്റ് ലഭിച്ചു. തുടക്കം മുതലേ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ മുന്നില്‍ തന്നെയായിരുന്നു. എല്ലാ വിഭാഗത്തിലും തുല്യ നിലവാരം പുലര്‍ത്തിയ കോഴിക്കോട് ഒടുവില്‍ ഒന്നാമതെത്തി.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കലോത്സവത്തിന്റെ സമാപന വേദിയില്‍ എത്തിയിരുന്നു.. ആയിരങ്ങള്‍ നിറഞ്ഞ സദസ്സില്‍ ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളിയും സുരാജ് വെഞ്ഞാറമ്മൂടും നിറഞ്ഞു നിന്ന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനദാനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാനം കണ്ടതില്‍ വെച്ചേറ്റവും വലിയൊരു സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് തലസ്ഥാനം സാക്ഷിയായി.