ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ വിക്ടോറിയ ആശുപത്രിയിലെ വനിതകൾക്കായി മാത്രമുള്ള മുറി സംബന്ധിച്ച തർക്കത്തിൽ നേഴ്‌സ് സാൻഡി പെഗിക്ക് ഭാഗിക വിജയം ലഭിച്ചു. ക്രിസ്മസ് ഈവിൽ ട്രാൻസ് ഡോക്ടർ ബെത്ത് അപ്റ്റണിനൊപ്പം മുറി പങ്കിടേണ്ടി വന്നതിനെതിരെ പെഗി നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നീട് അപ്റ്റൺ ബുള്ളിയിംഗും പീഡനവും ആരോപിച്ചതിനെ തുടർന്ന് എൻഎച്ച്‌എസ് ഹെൽത്ത് ബോർഡ് പെഗിയെ സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ പെഗി ഡോക്ടറെയും എൻഎച്ച്‌എസ് ഹെൽത്ത് ബോർഡിനേയും എതിർത്ത് ഇക്വാലിറ്റി ആക്ട് 2010 പ്രകാരം ലൈംഗിക പീഡനം, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പീഡനം, വിവേചനം, പ്രതികാര നടപടി എന്നിവ ഉൾപ്പെടുത്തി കേസ് ഫയൽ ചെയ്‌തു. ഡണ്ടിയിൽ ജഡ്ജി സാൻഡി കെമ്പിന്റെ അധ്യക്ഷതയിൽ നടന്ന ട്രൈബ്യൂണൽ വാദങ്ങളിൽ ഇരുവിഭാഗവും ആശുപത്രിയിലെ സ്വകാര്യത, സ്റ്റാഫിന്റെ സുരക്ഷ, നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സാക്ഷ്യം നൽകിയിരുന്നു.

തിങ്കളാഴ്ച പുറത്ത് വന്ന വിധിയിൽ പെഗിയുടെ പീഡനാരോപണം ട്രൈബ്യൂണൽ ശരിവെച്ചു. എന്നാൽ വിവേചനം, പരോക്ഷ വിവേചനം, പ്രതികാര നടപടി എന്നിവയ്ക്ക് ശക്തമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി സ്റ്റാഫ് മാറിമാറി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് എൻഎച്ച്‌എസ് സ്ഥാപനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.











Leave a Reply