ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ്–1 പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനായി എല്ലാ കുട്ടികൾക്കും സ്ക്രീനിംഗ് നടത്തുന്നത് ഫലപ്രദമാണെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. ലളിതമായ രക്തപരിശോധന യുകെയിലെ എല്ലാ കുട്ടികൾക്കും നൽകാനാകുമെന്ന് ഗവേഷകർ പറയുന്നു. ബിബിസി റിപ്പോർട്ട് ചെയ്ത പഠനം ഡയബറ്റീസ് ചാരിറ്റികളുടെ പിന്തുണയോടെ നടപ്പാക്കിയ വലിയ ഗവേഷണ പദ്ധതിയുടെ ഭാഗമാണ്.

ഇപ്പോൾ നിരവധി കുട്ടികൾക്കും യുവാക്കൾക്കും രോഗം കണ്ടെത്താതെ പോകുന്ന സാഹചര്യമുണ്ടെന്നും ഇതുമൂലം അടിയന്തിര ആശുപത്രി ചികിത്സ ആവശ്യമായ ‘ഡയബറ്റിക് കീറ്റോആസിഡോസിസ്’ പോലുള്ള ഗുരുതര അവസ്ഥകൾക്ക് സാധ്യത ഉയരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമേഹം നേരത്തേ കണ്ടെത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ചികിത്സകൾ വേഗത്തിൽ ആരംഭിക്കാനും സാധിക്കും.

‘എൽസാ’ (Early Surveillance for Autoimmune diabetes) എന്ന പഠനത്തിന്റെ ഭാഗമായി മൂന്ന് മുതൽ 13 വയസ് വരെയുള്ള ഏകദേശം 17,000 കുട്ടികളെ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി 12 വയസ്സുകാരിയായ ഇമോജൻ ഇപ്പോൾ പ്രമേഹത്തിന്റെ പുരോഗതി വൈകിപ്പിക്കാൻ സഹായിക്കുന്ന മരുന്ന് സ്വീകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.











Leave a Reply