സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് തൃശ്ശൂരിൽ 71.14 ശതമാനവും പാലക്കാട് 74.89 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറത്ത് 76.11 ശതമാനവും കോഴിക്കോട് 75.73 ശതമാനവും വോട്ട് രേഖപ്പെടുത്തി. വയനാട് 76.26 ശതമാനവും കണ്ണൂരിൽ 74.64 ശതമാനവും കാസർകോട് 73.02 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് കൈമാറും. ക്യൂവിലെ അവസാനയാള്‍ക്ക് വരെ ഇത്തരത്തില്‍ സ്ലിപ്പ് നല്‍കും. തുടര്‍ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്‍ത്തിയാകാന്‍ വൈകും.











Leave a Reply