സന്ന്യാസ ജീവിതത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.

കഴിഞ്ഞ ദിവസം കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്നും ഇതേതുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും തനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ടെന്നും ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

എന്നാൽ വീഡിയോയുടെ അധികാരിയാതെ ചോദ്യം ചെയ്തും വിശ്വാസികൾ രംഗത്ത് വന്നു. സിസ്റ്റർ ലൂസിയുടെ പോസ്റ്റിനും വിഡിയോയ്ക്കും മറുപടി എന്ന നിലയിൽ പറയുന്നത്. പള്ളിമേടയിൽ നിന്നും സിസ്റ്റർ ഇറങ്ങി ഓടുന്ന വിഡിയോയിൽ അച്ഛൻ മാത്രം സിസ്റ്ററെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. സഭ വിലക്കിപുറത്തു പോകാൻ പറഞ്ഞ സിസ്റ്റർ മേടയിൽ കയറി ചെന്നപ്പോൾ അച്ഛൻ ഓടിച്ചതും ആവാം എന്ന മറുചോദ്യവും ഉയരുന്നു. എന്തായാലും സഭയ്ക്കുള്ളിൽ പലരുടെയും വൃത്തികേടുകൾ കൊണ്ട് കേരളത്തിൽ ക്രിസ്തിയ സഭ കുറച്ചു നാളുകളായി പരിഹാസം നേരിടുകയാണ്. ഉടൻ തന്നെ ഒരു ശുദ്ധികലേശം വേണ്ടി വരും എന്നാണ് ഒരുപക്ഷം വിശ്വാസികളുടെ അഭിപ്രായം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം (28.05.2020) കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരില്‍ കാണാന്‍ ഇടയായതിനെത്തുടര്‍ന്ന് അതിശക്തമായ ആക്രമണങ്ങളാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും എനിക്ക് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസ ജീവിതത്തിന് നിരക്കാത്ത ഇത്തരമൊരു പ്രവൃത്തി ചെയ്ത ആളുകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കാനും, എന്നെ തേജോവധം ചെയ്ത്, ഞാന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ആരാധനാലയങ്ങളെല്ലാം അടച്ചിടാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും എന്റെ മഠത്തിലെ സിസ്റ്റേഴ്‌സില്‍ ചിലര്‍ രാവിലെ കുര്‍ബാനക്കായി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇടവകജനങ്ങളൊന്നും പള്ളിയില്‍ പോകാത്ത ലോക്ക് ഡൗണ്‍ സമയത്ത് ഒറ്റക്ക് പള്ളിയില്‍ പോകുന്നു എന്നത് മാത്രമല്ല ഞാനത് ശ്രദ്ധിക്കാന്‍ കാരണം. സാധാരണ കുര്‍ബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആള്‍ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി വരുന്നത് കണ്ടപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയത്. ഒപ്പം എന്റെ മഠത്തിലെ ചിലര്‍ അസാധാരണമാം വിധം പല ദിവസങ്ങളിലും രാത്രിയില്‍ മഠത്തില്‍ നിന്നും പുറത്തു പോകുന്നതായും ഞാന്‍ ശ്രദ്ധിച്ചു. (പള്ളിക്ക് ചുറ്റിലും എന്റെ മഠത്തിനു ചുറ്റിലും വച്ചിട്ടുള്ള CCTV ക്യാമറകളില്‍ നിന്നുള്ള കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍, ഇതെല്ലാം സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍ കഴിയും.) അതിനെക്കുറിച്ച് പലരോടും അന്വേഷിച്ചിരുന്നെങ്കിലും കൃത്യമായ ഒരു മറുപടിയും എനിക്ക് ലഭിച്ചില്ല. അങ്ങനെയാണ് എന്താണിവിടെ നടക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നെനിക്ക് തോന്നിയത്.

വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ തോന്നിയ ഒരു സംശയമാണ് എന്നെ പള്ളിമുറിയുടെ മുന്‍പിലെത്തിച്ചത്. ഇടവക വികാരി, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഒറ്റക്ക് താമസിക്കുന്ന പള്ളിമുറിയുടെ മുറ്റത്ത് സിസ്റ്റര്‍ ലിജി മരിയയുടെ ചെരുപ്പ് കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ ഒറ്റക്ക് അവിടെ പോയതില്‍ എനിക്ക് അസ്വാഭാവികത തോന്നി. എന്താണ് ഉള്ളില്‍ നടക്കുന്നത് എന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ കൈയിലുള്ള മൊബൈല്‍ ഫോണിലെ ക്യാമറ റെക്കോര്‍ഡിങ് ഓണാക്കി ഫോണ്‍ ചെയ്യുകയാണ് എന്ന ഭാവത്തില്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പള്ളിമുറിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. (ആ സമയത്തോ അതിനു തൊട്ടു മുന്‍പോ ഞാന്‍ ആരെയും ഫോണ്‍ ചെയ്യുകയായിരുന്നില്ല എന്ന് എന്റെ സര്‍വീസ് പ്രൊവൈഡറില്‍ നിന്നുള്ള കോള്‍ ഡീറ്റെയില്‍സ് സാക്ഷ്യപ്പെടുത്തും). എനിക്ക് ഉള്ളില്‍ നല്ല ഭയം തോന്നുന്നുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ആരെയും കാണാത്തതിനാല്‍ ഞാന്‍ ഡൈനിങ്ങ് റൂമിലേക്ക് നടന്നു, അവിടെയെത്തിയപ്പോള്‍ അടുക്കളയില്‍ നിന്നും അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല FCC മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ”എന്താണെടാ ഇത്?” എന്നുഞാന്‍ ചോദിച്ചു. ഒപ്പം ഫോണ്‍ കാമറ അവരുടെ നേര്‍ക്ക് കിട്ടുന്ന മട്ടില്‍ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു. കാണരുതാത്തത് കണ്ട എന്നെ കൊന്നുകളയും എന്നെനിക്ക് ഉറപ്പായി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ടെങ്കിലും എന്റെ കൈയും കാലുമൊക്കെ മരവിച്ചതുപോലെയായിപ്പോയി. എന്തുചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു. ഓടി റോഡിലെത്തിയ ഞാന്‍ അവിടെ കണ്ട രണ്ടു മൂന്ന് ഇടവകക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ എന്നോടൊപ്പം പള്ളിമുറി വരെ വരാന്‍ തയ്യാറായി.

പക്ഷേ അവിടെയെത്തിയപ്പോള്‍ വികാരി അയാളുടെ നാടകം തുടങ്ങി. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അയാള്‍ സംസാരിച്ചത്. അയാള്‍ പറഞ്ഞതില്‍ ഭൂരിഭാഗവും എനിക്ക് നേരെയുള്ള അസഭ്യവര്‍ഷമായിരുന്നു. പള്ളിമുറിയുടെ മുന്‍പില്‍ ഊരിയിട്ട എന്റെ ചെരുപ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി അയാള്‍ക്ക് യാതൊന്നും അറിയില്ല എന്നാണു മറുപടി പറഞ്ഞത്. അധികം വൈകാതെ പോലീസ് സ്ഥലത്തെത്തി. എല്ലാ തെളിവുകളും അവിടുത്തെ CCTV യില്‍ പതിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച്, പോലീസുകാര്‍ CCTV ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പോലീസുകാരോട് പറഞ്ഞത്. ഒടുവില്‍ പോലീസുകാര്‍ തന്നെ എന്നെ തിരികെ മഠത്തില്‍ കൊണ്ടാക്കി. അതിനു ശേഷമാണ് എനിക്ക് എന്റെ ഫോണ്‍ പരിശോധിക്കാന്‍ സാധിച്ചത്. എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവന്‍ കയ്യിലെടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയില്‍ എങ്ങനെയോ ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ആയിപ്പോയതായി എനിക്ക് മനസിലായി. ( ഫോണില്‍ നിന്നും അബദ്ധത്തില്‍ ഡിലീറ്റ് ആയിപ്പോയ ഫയലുകള്‍ തിരിച്ചെടുക്കാന്‍ വഴികളുണ്ടെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചു. അതിന്റെ സാധ്യതകള്‍ ഞാന്‍ പരിശോധിച്ചു വരികയാണ്)

പക്ഷേ അന്ന് രാത്രിയില്‍ അത്ഭുതകരമായി പള്ളിമുറിക്ക് മുന്‍പിലെ കേടായ CCTV ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് രാവിലെ പ്രവര്‍ത്തിക്കാതിരുന്ന സമയത്തെ ദൃശ്യങ്ങള്‍ പോലും അത് റെക്കോര്‍ഡ് ചെയ്തിരുന്നു എന്ന്, അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം വെട്ടിയെടുത്ത് ആവശ്യമുള്ള ഭാഗത്ത് സ്ലോമോഷന്‍ വരെ ആഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചില വിഡിയോകള്‍ കണ്ടപ്പോള്‍ എല്ലാവര്ക്കും ബോധ്യമായി. അതിനോടൊപ്പം എന്നെ അധിക്ഷേപിച്ചുകൊണ്ടും അസഭ്യവര്‍ഷം നടത്തിക്കൊണ്ടുമുള്ള വലിയ തോതിലുള്ള ആക്രമണം തന്നെ അവര്‍ അഴിച്ചുവിട്ടു. സത്യമെന്തെന്നറിയാത്ത പലരും അവര്‍ പടച്ചു വിടുന്ന കഥകളൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. പിറ്റേ ദിവസം പോലീസ് സാന്നിധ്യത്തില്‍ പള്ളിമുറിയിലെത്തിയ ഇടവകക്കാര്‍ അവര്‍ത്തിച്ചാവശ്യപ്പെട്ടും എഡിറ്റ് ചെയ്യാത്ത CCTV ദൃശ്യങ്ങള്‍ അവരെ കാണിക്കാനോ സത്യാവസ്ഥ വെളിപ്പെടുത്താനോ പള്ളിവികാരി തയ്യാറായില്ല. ഇതിനിടയില്‍ ഫാ. നോബിള്‍ പാറക്കല്‍ അടക്കമുള്ള സംഘം സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി ‘രക്ഷാ പ്രവര്‍ത്തനങ്ങള്‍’ നടത്തിയിരുന്നു എന്ന് എനിക്ക് ഇടവകക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

സത്യമെന്തെന്നറിയാതെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അധിക്ഷേപിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.

1. ഞാന്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണ്, അത് തെളിയിക്കാനായി നുണ പരിശോധനക്ക് വിധേയയാകാന്‍ ഞാന്‍ പൂര്‍ണ്ണമനസോടെ തയ്യാറാണ്. അതുപോലെ നുണ പരിശോധനക്ക് വിധേയരായി പൊതുജനത്തിന് മുന്നില്‍ സത്യം തെളിയിക്കാന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലും സിസ്റ്റര്‍ ലിജി മരിയയും തയ്യാറുണ്ടോ?

2. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംഭവം നടന്ന ശേഷം ആദ്യമെത്തിയ പോലീസുകാരോട് CCTV കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കള്ളം പറഞ്ഞത്?

3. CCTV യുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നം മാത്രമല്ലേ ഇവിടെയുള്ളൂ? അത് പുറത്തു വിട്ട് ഞാന്‍ പറയുന്നത് മുഴുവന്‍ പച്ചകള്ളമാണെന്ന് തെളിയിക്കാന്‍ എന്തുകൊണ്ടവര്‍ തയ്യാറാകുന്നില്ല? അതിനു പകരം ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അതിന്റെ കൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കഥകളും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?

4. പള്ളിമുറിക്ക് മുന്‍പില്‍ ഊരിയിട്ടെങ്കിലും, ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ എടുക്കാന്‍ കഴിയാതെ പോയ എന്റെ ചെരുപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ആ ചെരുപ്പ് കണ്ടിട്ടു പോലുമില്ലെങ്കില്‍ പിന്നെ ആരാണ് അത് അവിടെ നിന്നും എടുത്തു മാറ്റിയത്? എന്തിനായിരിക്കും എടുത്ത് മാറ്റിയത്?

5. വൈദികര്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ഥലത്തും കന്യാസ്ത്രീകള്‍ ഒറ്റക്ക് കയറിയിറങ്ങരുത് എന്ന് മാനന്തവാടി രൂപത ബിഷപ്പില്‍ നിന്നും FCC സഭാനേതൃത്വത്തില്‍ നിന്നും സര്‍ക്കുലര്‍ അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ തന്നെ ഉണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ ലിജി മരിയ, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്ന വൈദികന്‍ ഒറ്റക്ക് താമസിക്കുന്ന സ്ഥലത്ത് പോയതെന്തിനാണ്?

6. ഇതാദ്യമായാണോ ലിജി മരിയ ഇതുപോലെ പള്ളിമുറിയില്‍ പോകുന്നത്? ഇതിനു മുന്‍പ് എത്ര തവണ പോയിട്ടുണ്ട്? ഓരോ തവണയും എത്ര സമയമാണ് അവിടെ ചിലവഴിച്ചിട്ടുള്ളത്? മഠത്തിന്റെയും പള്ളിയുടെയും ചുറ്റും സ്ഥാപിച്ചിട്ടുള്ള വിവിധ CCTV ദൃശ്യങ്ങള്‍ ഇടവക ജനത്തിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും മുന്നില്‍വച്ച് പരിശോധിച്ച് ഇതിനെല്ലാം വ്യക്തതയുണ്ടാക്കാന്‍ തയ്യാറാണോ?

ഇതിനു മുന്‍പ് ഇത്തരം കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ കാണേണ്ടി വന്നിട്ടുള്ള സന്ന്യസ്തര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയാണ് എനിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊന്നു കിണറിന്റെ ആഴങ്ങളില്‍ തള്ളുക, അല്ലെങ്കില്‍ മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കുക, അതുമല്ലെങ്കില്‍ ഇത് പറയുന്ന ആളെത്തന്നെ കുറ്റക്കാരാക്കി സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുക ഇതൊക്കെത്തന്നെയല്ലേ മുന്‍പും നടന്നിട്ടുള്ളത്. കോട്ടൂരാന്റെയും സെഫിയുടെയും ലീലാവിലാസങ്ങള്‍ കാണേണ്ടി വന്ന സിസ്റ്റര്‍ അഭയ മുതല്‍ എത്രയെത്ര ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഭയന്ന് ഇതുപോലെയുള്ള ഏത് വൃത്തികേടുകള്‍ കണ്ടാലും ആരും വായ് ഒരിക്കലും തുറക്കില്ല. സഭാധികാരികള്‍ ഇത്തരക്കാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ട്ട് ആണ് യാതൊരു ജാള്യതയും ഇല്ലാതെ തന്നെ വീണ്ടും വീണ്ടും ഏത് കൊടിയ തെറ്റും ചെയ്യാന്‍ ഇവരെ പ്രാപ്തമാക്കുന്നത്. തെറ്റുകള്‍ ചെയ്യുന്ന പുരോഹിതരെ ‘പുതപ്പിട്ടു മുടുകയാണ്’ കാലങ്ങളായി കത്തോലിക്കാസഭയില്‍ നടക്കുന്നത്. ഇവിടെയും നടന്നത് അതുതന്നെ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ CCTV വിദഗ്ദ്ധന്‍ നോബിള്‍ പാറക്കലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ സ്ഥലത്തെത്തിയിരുന്നല്ലോ. CCTV യില്‍ നിന്നും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭാഗങ്ങളെല്ലാം ഇതിനകം ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കും എന്ന് അനുമാനിക്കാം. പക്ഷേ കൃത്യമായി എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ന്യായീകരണശ്രമങ്ങള്‍ നടത്താന്‍ അവര്‍ മറന്നില്ല. പക്ഷേ അവര്‍ തന്നെ പുറത്ത് വിട്ട വിഡിയോയില്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നെ ഓടിക്കുന്ന രംഗവും കൂടി പുറത്ത് വന്നു എന്നത് ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്ത CCTV വിദഗ്ദ്ധന്റെ ജോലി തന്നെ തെറിപ്പിക്കുമായിരിക്കും. FCC യുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ കാരക്കാമല മഠത്തിലെത്തി തന്റെ കൂട്ടുകാരി ലിജി മരിയയുടെ തോളില്‍ കൈയിട്ടുകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് ”ഞാന്‍ ലിജിക്ക് ഫുള്‍ സപ്പോര്‍ട്ട് കൊടുക്കും” എന്നാണ്. തീര്‍ച്ചയായും കൊടുക്കണം ബഹുമാനപ്പെട്ട ജ്യോതി മരിയ, ഫുള്‍ സപ്പോര്‍ട്ട് കൊടുക്കണം! വെറുതെ സപ്പോര്‍ട്ട് മാത്രം പോരാ, ലിജി മരിയക്കും സ്റ്റീഫന്‍ കോട്ടക്കലിനും വേണ്ടി ദിവസവും ജപമാല ചൊല്ലി പ്രത്യേക പ്രാര്‍ത്ഥന തന്നെ നടത്തണം. കഴിയുമെങ്കില്‍ ലിജി മരിയയെയും സ്റ്റീഫന്‍ കോട്ടക്കലിനെയും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുകയും കൂടി ചെയ്യണം. ഉയരട്ടെ സന്ന്യാസ ചൈതന്യത്തിന്റെ അന്തസ്സ്