ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെയിൽ ആഞ്ഞടിച്ച മാലിക് ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു രണ്ടുപേർ മരിച്ചു. ഒൻപത് വയസ്സുള്ള കുട്ടിയും , 60 വയസ്സുകാരിയായ സ്ത്രീയുമാണ് അപകടത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് സ്റ്റാഫോഡ്ഷെയറിലെ വിനോത്ഡേയിലിൽ മരം ഒടിഞ്ഞു വീണാണ് ഒൻപതു വയസ്സുകാരൻ മരണപ്പെട്ടത്. അബർദീനിൽ വച്ചുണ്ടായ അപകടത്തിലാണ് അറുപതു വയസ്സുകാരി മരണമടഞ്ഞത്. ചുഴലിക്കാറ്റിനെ തുടർന്ന് ഇംഗ്ലണ്ടിലും, സ്കോട്ട്ലൻഡിലും നിരവധി വീടുകളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്. സ്കോട്ട്ലാൻഡ്, നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ കോറി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ ഉള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അപകടസ്ഥലത്തു നിന്നും 9 വയസ്സുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്. കുട്ടിയോടൊപ്പം തന്നെ പരിക്കേറ്റ മറ്റൊരാൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഗ്ലാസ്ഗോയിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന ഭീതിയിൽ അവിടുത്തെ താമസക്കാരെ എല്ലാംതന്നെ അധികൃതർ ഒഴിപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും റെയിൽവേ ഗതാഗതവും താറുമാറായിട്ടുണ്ട്. തുടർന്നും ചുഴലികാറ്റുകളും മറ്റും ഉണ്ടാകുമെന്നും ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശവും ആണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയിരിക്കുന്നത്.