ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധയുടെ ഇടയിലും മറ്റു രോഗങ്ങൾ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ആശുപത്രികൾ കോവിഡിനെ തുരത്താൻ പരിശ്രമിക്കുമ്പോൾ മറ്റു രോഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാതെ പോകുകയാണ്. ചാൾസ് രാജകുമാരന്റെ സ്റ്റെപ്സൺ ടോം പാർക്കർ ബൗൾസിന്റെ കാമുകിയും പ്രമുഖ ജേർണലിസ്റ്റുമായ ആലീസ് പ്രോകോപ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. കോവിഡ് കാരണം ക്യാൻസർ രോഗനിർണയം വളരെ വൈകിപോയിരുന്നു. ഇതാണ് 42കാരിയായ ആലീസിനെ മരണത്തിലേക്ക് തള്ളിവിട്ടത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ ആലീസ്, ടോമുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ആലീസ് പ്രോകോപ്പിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയതായി മുൻ ബിബിസി അവതാരക മിസ് മക്ഗൊവൻ ട്വീറ്റ് ചെയ്തു. അവളോടൊത്തുള്ള നിമിഷങ്ങൾ വളരെ രസകരമായിരുന്നുവെന്ന് ടോം വെളിപ്പെടുത്തി.

പകർച്ചവ്യാധിയുടെ സമയത്ത് രോഗനിർണയത്തിലുണ്ടായ കാലതാമസം മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികൾക്ക് ചികിത്സ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ക്യാൻസർ റിസർച്ച് യുകെ വിശകലനം ചെയ്ത കണക്കുകൾ പ്രകാരം കഴിഞ്ഞ മാർച്ച് മുതൽ ജനുവരി വരെ ശ്വാസകോശ അർബുദത്തിനുള്ള റഫറലുകൾ 34 ശതമാനം കുറഞ്ഞു. ശ്വാസകോശ അർബുദം ഉണ്ടെന്ന് സംശയിക്കുന്ന രോഗികളുടെ അടിയന്തിര ജിപി റഫറലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20,300 കുറഞ്ഞു.

 

അടിയന്തിര നിയമനങ്ങളും അടിയന്തിര ചികിത്സയും ഒഴികെ, കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഡോക്ടർമാർ പ്രതീക്ഷിച്ചതിനാൽ 2020 ലെ ആദ്യ ലോക്ക്ഡൗണിൽ നിരവധി ആശുപത്രി സേവനങ്ങൾ നിർത്തലാക്കിയിരുന്നു. ഇതോടെ ക്യാൻസർ അടക്കമുള്ള പല രോഗങ്ങളുടെയും നിർണയം നടത്താൻ കഴിയാതെ വന്നു. തൽഫലമായി, പലരുടെയും രോഗവസ്ഥ വഷളായി. കോവിഡ് പ്രതിസന്ധി മൂലം ക്യാൻസർ നിർണയം നടത്താൻ സാധിക്കാത്തത് അനേക മരണങ്ങൾക്ക് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മൂന്നിലൊന്നായി കുറഞ്ഞിരുന്നു.